ഭരണംമാറിയത് പൊലീസ് അറിഞ്ഞില്ല; സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സർക്കാറിന് വിമര്‍ശനം

തിരുവനന്തപുരം: എൽ.ഡി.എഫ് സര്‍ക്കാറിെൻറ പത്ത് മാസത്തെ ഭരണം വിലയിരുത്താനും തിരുത്തലുകള്‍ നിർദേശിക്കാനുമായി ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ സർക്കാറിന് വിമർശനം. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ ഉൾപ്പെടെ വിമര്‍ശനമുയർന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായാണിത്. സംസ്ഥാനത്ത് ഭരണംമാറിയതറിയാത്ത പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും ചില മന്ത്രിമാർ പ്രതീക്ഷെക്കാത്തുയരുന്നില്ലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. 

സര്‍ക്കാറിനും ഇടത് മുന്നണിക്കും പേരുദോഷമുണ്ടാക്കുന്ന തരത്തിലാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഭൂരിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സന്ദേശമാവണം നടപടി. പൊലീസ് സേനയില്‍ അഴിച്ചുപണിക്കും തിരുത്തലിനും സര്‍ക്കാര്‍ മടിക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടു. നടപടികള്‍ ഉണ്ടായിട്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനെ നിസാരവത്കരിക്കരുത്. സര്‍ക്കാറിെൻറ സല്‍പേരിന് കളങ്കം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമം ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടാകുന്നുവോ എന്നും പരിശോധിക്കണം.

 സ്ത്രീപീഡനം, കൊലപാതകം, സംഘര്‍ഷം എന്നിവ എല്‍.ഡി.എഫ് സര്‍ക്കാറിെൻറ കാലത്തുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ജനം വോട്ട് ചെയ്തത്. എന്നാല്‍ ചില സംഭവങ്ങളില്‍ പ്രതികൾക്കെതിരെ കേസെടുക്കാതെയും നടപടി ഉണ്ടാവാതെയും ചില ഉദ്യോഗസ്ഥര്‍ ഒത്തുകളിെച്ചന്ന പരാതികളുണ്ട്. ചില സംഭവങ്ങളില്‍ പരാതി നല്‍കിയിട്ടും വേണ്ട സമയത്ത് നടപടിയെടുത്തില്ല. ഇത് ആവര്‍ത്തിക്കുന്നത് മുന്നണിക്കും സര്‍ക്കാറിനും തിരിച്ചടിയാവും. വിജിലന്‍സിനെതിരായ കോടതി വിമര്‍ശങ്ങളെ ഗൗരവമായി കാണണം. വിജിലന്‍സ് കമീഷന്‍ രൂപവത്കരിക്കുമെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം വേഗത്തിലാക്കണം.ഉദ്യോഗസ്ഥഭരണത്തിനായി വകുപ്പുകളെ വിട്ടുകൊടുക്കരുത്. മുന്നണിയുടെ നയപരിപാടികളും വാഗ്ദാനങ്ങളും നടപ്പാക്കണം. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾക്കെതിരെ പേരെടുത്ത് പറയാതെ വിമര്‍ശമുയര്‍ന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ കുറച്ചുകൂടി ഊര്‍ജിതമാക്കണം. സഹകരണവകുപ്പില്‍ നിന്നുള്ള ഇടപെടല്‍ ശ്ലാഘനീയമാണ്. 

അരി വിതരണം, റേഷന്‍ കാര്‍ഡ് നല്‍കല്‍ എന്നിവയിലെ പോരായ്മ പരിഹരിക്കണം. പട്ടയവിതരണം വേഗത്തിലാക്കണം. നിയമലംഘനം നടത്തുന്ന സ്വാശ്രയ മാനേജ്മെൻറുകള്‍ക്കെതിരെ കര്‍ശനനടപടി എടുക്കണം. ഇവരെ കയറൂരിവിടരുത്. വിദ്യാർഥികൾക്കുനേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. സ്വാശ്രയമേഖലയെ നിയന്ത്രിക്കാന്‍ നിയമനിർമാണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനീയാര്‍ഹമാണ്. മന്ത്രിമാര്‍ വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. അതേസമയം മന്ത്രിമാരുടെ ഓഫിസുകളുടെ പ്രവര്‍ത്തനത്തില്‍ ജാഗ്രതയുണ്ടാവണം. അതിലുണ്ടായ വീഴ്ചയാണ് ബജറ്റ് ചോര്‍ച്ച വിവാദത്തിനടക്കം ഇടയാക്കിയതെന്ന് മന്ത്രി തോമസ് ഐസക്കിെൻറ പേരെടുത്ത് പറയാതെ വിമര്‍ശനമുയർന്നു.


തെറ്റുപറ്റിയാൽ മറച്ചുവെക്കില്ല –യെച്ചൂരി
തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ പ്രവർത്തനം ശരിയായദിശയിലാണെന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെറ്റുപറ്റിയാൽ അത് ഒളിച്ചുവെക്കാൻ സി.പി.എമ്മോ സർക്കാറോ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ ചില ആക്രമണങ്ങൾ തടയുന്നതിൽ പൊലീസിെൻറ ഭാഗത്തുനിന്ന് ചിലവീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അത് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതുമാണ്. അതിെൻറ പേരിൽ ആരെയും ബലിയാടാക്കാനില്ല. സർക്കാറിനുമേലുള്ള നിരീക്ഷണവും പ്രവർത്തന അവലോകനവും തുടരും. അതിലൊരു തെറ്റുമില്ല. രാഷ്ട്രീയപാർട്ടി എന്ന നിലയിൽ, പാർട്ടി നേതൃത്വം നൽകുന്ന ഭരണത്തെ സ്വയം വിമർശനപരമായി വിലയിരുത്തുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും സംസ്ഥാന സെക്രേട്ടറിയറ്റിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 


 

Tags:    
News Summary - cpim kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.