തിരുവനന്തപുരം: സ്ത്രീസുരക്ഷ പെൻഷനിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പതിവ് ഇറങ്ങിപ്പോക്ക് ഒഴിവാക്കി പ്രതിപക്ഷം.സർക്കാർ മനോഭാവം മാറ്റുമെന്ന് തന്നെയാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുകയും പതിവ് രീതികൾ ഒഴിവാക്കുകയുമാണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ തുടരുകയായിരുന്നു.
പാവപ്പെട്ട സ്ത്രീകളോട് അനാവശ്യമായ വീറും വാശിയും കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അതീവ നിർഭാഗ്യകരമായ സമീപനമാണിതെന്നും പിണറായി പറഞ്ഞു. പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീസുരക്ഷ പെൻഷനെ സാമൂഹിക ക്ഷേമ പദ്ധതിയുടെ ഭാഗമായി തന്നെ കാണണം. അപേക്ഷകരുടെ അർഹത പരിശോധന നടന്നില്ലെന്നാണ് മുഖ്യമന്ത്രി സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
കെ-സ്മാർട്ട്, ആധാർ, പൊതുവിതരണ സംവിധാനത്തിനുള്ള ഡേറ്റബേസ്, മരണ രജിസ്ട്രി, സർവിസ് പെൻഷൻ പരിശോധനക്കുള്ള സ്പാർക്ക്, സേവന ട്രഷറി ഇങ്ങനെ വിവിധ സർക്കാർ ഡേറ്റകളുമായും സേവനങ്ങളുമായും ഒത്തുനോക്കിയാണ് അപേക്ഷകരുടെ അർഹത പരിശോധിച്ചത്. അപേക്ഷിക്കുന്നയാൾ ആധാർ കാർഡ് നൽകുമ്പോൾ സർക്കാറിന്റെ മറ്റു പെൻഷൻ പദ്ധതികളിൽ അംഗമാണോ എന്നതെല്ലാം പരിശോധിച്ചിരുന്നു. തോന്നിയവർക്ക് കൊടുക്കുന്നു എന്ന പരാമർശം മുഖ്യമന്ത്രിയെപോലുള്ള ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ല. എന്താണ് ഈ പദ്ധതി തുടരുന്നതിനുള്ള വിയോജിപ്പെന്നും പിണറായി ചോദിച്ചു. പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഉപേക്ഷിച്ചതോടെ ശൂന്യവേളയിലെ മറ്റു നടപടികളിലേക്ക് സ്പീക്കർ നീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.