മുഹമ്മദ് നബി സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടാൻ എല്ലാ അർഥത്തിലും യോഗ്യനാണെന്ന് പിണറായി വിജയൻ

മലപ്പുറം: സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടാൻ എല്ലാ അർഥത്തിലും യോഗ്യനായ ആളാണ് മുഹമ്മദ് നബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഭാവനയോടെ മനുഷ്യപക്ഷത്ത് നിൽക്കുന്നവൻ എന്നാണ് സോഷ്യലിസ്റ്റ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജലീൽ എം.എൽ.എയുടെ 'സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യനന്മ കാംക്ഷിച്ച് പ്രവർത്തിച്ച മഹാമനീഷികളാണ് ചരിത്രത്തിലെ സോഷ്യലിസ്റ്റുകൾ. ശ്രീരാമനും ശ്രീകൃഷ്ണനും യേശുക്രിസ്തുവും മോസസും മുഹമ്മദ് നബിയുമെല്ലാം മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവരാണ്. ഈ സമഭാവന സങ്കൽപം കലർരുന്നതുകൊണ്ടുകൂടിയാണ് സോഷ്യലിസ്റ്റ് എന്ന വാക്ക് കേൾക്കാൻ ഇമ്പമുള്ളതാകുന്നത്. ആധുനിക മനുഷ്യന്മാരിൽ വിശ്വാസികളെയും അവിശ്വാസികളെയും കാണാം. വിശ്വാസമേതുമാകട്ടെ പ്രഥമ പരിഗണന മനുഷ്യന് നൽകുന്നവരാണ് സോഷ്യലിസ്റ്റ്.' മുഖ്യമന്ത്രി പറഞ്ഞു.

ശ്രീകൃഷ്ണനിലും യേശുവിലും ബുദ്ധനിലുമെല്ലാം ഈ സമഭാവനയുടെ വീക്ഷണം കാണാം. എന്നാൽ അതിനെ മറ്റ് പലതും കൊണ്ട് മറക്കാൻ ശ്രമം നടക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. ഇത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വിഭാഗത്തോടും വിവേചനം കാണിക്കാത്ത സർക്കാരാണിത്. ആൾക്കൂട്ട കൊലപാതകങ്ങളും സംഘടിത ആക്രമണങ്ങളും നടക്കുമ്പോൾ സാഹചര്യത്തിൽ നാം മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കണം. മതവർഗീയത വിശ്വാസികളിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ ഇത്തരം പുസ്തകങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ്‌ മൗലവി പുസ്തകം ഏറ്റുവാങ്ങി.

Tags:    
News Summary - Chief Minister Pinarayi Vijayan says Prophet Muhammad is worthy of being called a socialist in every sense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.