മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: കെ.എസ്.യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും

കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെ.എസ്.യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് വിവരം. വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.യു പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചത്.

കെ.എസ്‌.യു കണ്ണൂര്‍ പ്രസിഡന്റ് അതുല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നലെ രാവിലെയാണ് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കെ.എസ്‌.യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് മന്ത്രിയുടെ ഗണ്‍മാന്‍ മൊഴി നല്‍കിയിരുന്നത്.

കഴിഞ്ഞമാസം 25നായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തുടർന്ന് സമരക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റു എന്ന് ചൂണ്ടിക്കാട്ടി മന്ത്രി ആശുപത്രിയിൽ ചികിത്സ തേടി. സംഭവം വൻവിവാദമായിരുന്നു. 26ന് പുലർച്ചെയാണ് ജില്ലാ പ്രസിഡന്‍റ് അടക്കമുള്ള കെ.എസ്.യു പ്രവർത്തകർ റിമാൻഡിലായത്.

കെ.എസ്‌.യു പ്രവര്‍ത്തകര്‍ കറുത്ത കൊടി വീശി വരുന്നത് മാത്രമാണ് കണ്ടതെന്നാണ് ടൗണ്‍ സ്റ്റേഷനിലെ എസ്‌.ഐയും സിവില്‍ പൊലീസ് ഓഫീസറും നല്‍കിയ മൊഴിയില്‍ പറയുന്നത്. 

Tags:    
News Summary - Case of attacking Minister Veena George: KSU activists to be released from jail today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.