ചരക്കുകപ്പൽ എം.എസ്.സി എൽസ 3 പൂർണമായും മുങ്ങി; കണ്ടെയ്നറുകൾ കടലിൽ വീണു

കൊച്ചി: അറബിക്കടലിൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ (70.376 കി.മീ.) അകലെ ചെരിഞ്ഞ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 പൂർണമായും മുങ്ങി. കപ്പലിനെ ഉയർത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. കപ്പൽ മുങ്ങുന്ന സാഹചര്യത്തിൽ അവശേഷിച്ചിരുന്ന മൂന്ന് ജീവനക്കാരെ രാവിലെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ വീണു. ആകെ 400ഓളം കണ്ടെയ്നറുകൾ കപ്പലിലുണ്ടെന്നാണ് വിവരം. കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതോടെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

കപ്പലിന്‍റെ ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, രണ്ടാം ചീഫ് എൻജിനീയർ എന്നിവർ ഇന്നലെ കപ്പലിൽ തുടർന്നിരുന്നു. കപ്പൽ സാധാരണ നിലയിലേക്ക് വരികയാണെങ്കിൽ നിയന്ത്രണം വീണ്ടെടുക്കാനായിരുന്നു ഇവർ തുടർന്നത്. എന്നാൽ, കൂടുതൽ ചെരിഞ്ഞ് മുങ്ങാൻ ആരംഭിച്ചതോടെ ഇന്ന് രാവിലെ ഇവരെ മാറ്റുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഒമ്പതുപേർ അപകട സമയത്ത് തന്നെ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് കടലിൽ ചാടിയിരുന്നു. ഇവർ ഉൾപ്പെടെ 21 പേരെ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തി.

ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസയാണ് ശനിയാഴ്ച ഉച്ചക്ക് 1.25ഓടെ അപകടത്തിൽപെട്ടത്. കടലിൽ ചരിഞ്ഞ് അപകടകരമായ വസ്തുക്കളടങ്ങുന്ന കണ്ടെയ്നറുകൾ കടലിൽ പതിക്കുകയായിരുന്നു. കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ മറൈൻ ഗ്യാസൊലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയിട്ടുണ്ടെന്നാണ് വിവരം. 

23ന് വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം. അടിയന്തരസഹായം ആവശ്യപ്പെട്ട് കപ്പലിൽനിന്ന് അറിയിപ്പ് ലഭിച്ചയുടൻ കോസ്റ്റ് ഗാർഡും നാവികസേനയും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കണ്ടെയ്നറിലെ അപകടകരമായ വസ്തുവിനെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളിലെത്തിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. നാവികസേന, കോസ്റ്റ്ഗാർഡ് കപ്പലുകളും വിമാനങ്ങളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. 

Tags:    
News Summary - Cargo ship MSC Elsa 3 completely sinks; containers fall into the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.