കള്ളപ്പണ ഇടപാട് നടത്തിയെന്ന വാർത്ത വ്യാജം; നിയമനടപടി സ്വീകരിക്കും, മുൻ ജില്ല സെക്രട്ടറിയെ തള്ളി ബി.ജെ.പി

തൃശൂർ: തെരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണ ഇടപാട് നടത്തിയെന്ന വാർത്ത വ്യാജമാണെന്ന് ബി.ജെ.പി. സ്വഭാവ ദൂഷ്യത്തെ തുടർന്നാണ് അക്ഷയെ പുറത്താക്കിയതെന്ന് ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. പി. അക്ഷയ് ഓഫിസ് സെക്രട്ടറി ആയിരുന്നില്ല. താൽക്കാലിക ജീവനക്കാരൻ മാത്രമാണന്നും വിശദീകരണം. ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പ്രസിഡന്റ് പറഞ്ഞു.

അതേസമയം, ബി.ജെ.പി ഓഫിസിൽ കള്ളപ്പണം എത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ തൃശൂർ ജില്ല സെക്രട്ടറി പി. അക്ഷയ് രംഗത്തുവന്നിരുന്നു. സംസ്ഥാനത്തെ വിവിധ നേതാക്കൾ ചേർന്ന് ഓഫിസിൽനിന്നും പണം കടത്തി കൊണ്ടുപോയെന്നും 17 ചാക്കുകളിലും ബാഗുകളിലുമായാണ് പണം എത്തിച്ചതെന്നും പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം, പാർട്ടിക്ക് നൽകേണ്ട പണം ഓഫിസിൽ അനധികൃതമായി സൂക്ഷിച്ചുവെന്നും അക്ഷയ് വെളിപ്പെടുത്തി.

സി.സി.ടി.വി ക്യാമറകൾ ഓഫാക്കിയ ശേഷമാണ് ഓഫിസിൽനിന്നും പണം മാറ്റിയത്. സംഭവത്തിന് ദൃക്സാക്ഷിയായതിന്റെ പേരിൽ ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജില്ല നേതാവ് സുജായ് സേനൻ തുടങ്ങിയ നേതാകൾക്കെതിരെയാണ് പി. അക്ഷയ് ആരോപണം ഉന്നയിച്ചത്. 2025 നവംബർ മുതൽ 2006 ജൂലൈ 14 വരെ ഓഫിസ് സെക്രട്ടറിയായിരുന്നു അക്ഷയ്. കെ.പി. സുരേഷ്, മുരളി കുളങ്ങാട്ട്, രാജേഷ് തുടങ്ങിയവർ ചേർന്നാണ് പണം കടത്തിയത്.

പാർട്ടി നേതാക്കൾ കള്ളപ്പണം കടത്തിയെന്ന പരാതി ജില്ല നേതൃത്വത്തെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും അക്ഷയ് ആരോപിച്ചു. പരാതി അറിയിച്ച തന്നോട് സ്ഥാനത്തുനിന്നും രാജിവെക്കാൻ ജില്ല നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ജൂലൈ 15നാണ് സംസ്ഥാന പ്രസിഡന്റിന് അക്ഷയ് പരാതി കൈമാറിയത്. 2021ൽ ഒമ്പത് കോടി ഓഫിസിൽ എത്തിയെന്നാണ് ഞാൻ പറഞ്ഞത്. 2006 ൽ അതിന്റെ നാലിരട്ടി ഓഫിസിലെത്തി. പാർട്ടിയുടെ വോട്ടിനല്ല വളർച്ചയെന്നും പാർട്ടിക്ക് വരുന്ന പണത്തിനാണ് വളർച്ചയെന്നും അക്ഷയ് കുറ്റപ്പെടുത്തി.

ഒമ്പത് കോടിയുടെ കൊള്ള നടന്നപ്പോൾ കെ.കെ. അനീഷ് കുമാർ ജില്ല അധ്യക്ഷനാണ്, ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കൊള്ള നടത്തിയ ആളിന് പാർട്ടിയിൽ പ്രമോഷനാണ് നൽകിയതെന്നും അക്ഷയ് ആരോപിച്ചു. ബി.ജെ.പി ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ അവിടെ ജോലി ചെയ്തവരാണ് പരസ്യമായി പറയുന്നത്. ഇതിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിലപാട് വ്യക്തമാക്കണം. പാർട്ടി അറിഞ്ഞാണോ ഇവർക്ക് കൊള്ള നടത്താൻ സൗകര്യം ചെയ്തു കൊടുക്കുന്നതെന്ന് സംശയമുണ്ടെന്നും അക്ഷയ് ആരോപിച്ചു.

Tags:    
News Summary - BJP rejects former district secretary, says news of black money transaction is fake; will take legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.