മുസ്‍ലിം ലീഗുമായി ബി.ജെ.പി സഖ്യമുണ്ടാക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികനും ബി.ജെ.പിയുടെ ബൗദ്ധിക സെൽ മുന്‍ തലവനുമായ ടി.ജി മോഹന്‍ദാസ്. തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രി സ്ഥാനം മുസ്‍ലിം ലീഗിന് കൊടുക്കണം. മുസ്‍ലിം ലീഗ് തറവാടികളുടെ പാര്‍ട്ടിയാണ്. കേരളത്തില്‍ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞു. എ.ബി.സി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
"എന്‍റെ വിലയിരുത്തലില്‍ കേരള രാഷ്ട്രീയത്തിലെ തറവാടികള്‍ മുസ്‍ലിം ലീഗാണ്. അവര്‍ വാക്ക് മാറില്ല. മുന്നണി മാറിയിട്ടുണ്ട് ഒന്നോ രണ്ടോ തവണ. അതല്ലാതെ ഓര്‍ക്കാപ്പുറത്ത് കാലുമാറുക, പുറകില്‍നിന്ന് കുത്തുക, വാഗ്ദാനങ്ങളില്‍നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‍ലിം ലീഗുകാര്‍. അവർ കേരളത്തിൽ ഒരു കമ്യൂണല്‍ പാര്‍ട്ടിയല്ല, ഒരു കമ്യൂണിറ്റി പാര്‍ട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്‍ലിം ലീഗിന്‍റെ ഒരു മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ നിറയെ മുസ്‍ലിംകളുണ്ടാകും. അതവര്‍ മുസ്‍ലിംകളയതുകൊണ്ടല്ല, മുസ്‍ലിം ലീഗുകാരായതുകൊണ്ടാണ്. ആര്‍.എസ്.എസുകാരനോ ബി.ജെ.പിക്കാരനോ മന്ത്രിയായാല്‍ പേഴ്സനല്‍ സ്റ്റാഫ് മുഴുവന്‍ ഹിന്ദുക്കളായിരിക്കും. അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബി.ജെ.പിക്കാരായതുകൊണ്ടാണ്. ആശ്രിതന്മാരാണ്, ഒരുപാട് കഷ്ടപ്പെടുന്നവരാണ്.
ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുൻകൈയെടുക്കണം. കശ്മീരില്‍ ബി.ജെ.പി പി.ഡി.പിയുമായി സഖ്യമുണ്ടാക്കി. അവർ മുസ്‍ലിം പാര്‍ട്ടി മാത്രമല്ല, വിഘടനവാദികള്‍ കൂടിയാണ്. ആ വിഘടനവാദം പുറത്തെടുക്കില്ലെന്ന് ഇരു പാർട്ടികളും തമ്മിൽ ഒരു കോമണ്‍ മിനിമം പരിപാടിയുണ്ടാക്കി. അത്രയും തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി ജനാധിപത്യത്തിന്‍റെ സമ്മര്‍ദം കൊണ്ട് സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത മുസ്‍ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റ്?. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം മുസ്‍ലിം ലീഗിന് കൊടുക്കണം. സി.എച്ചിന് ശേഷം ലീഗിന്‍റെ മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണക്കുമെന്ന് ധൈര്യമായി പറയണം. മുസ്‍ലിം ലീഗിന്റെ ഐഡന്റിറ്റി നിലനിർത്താനും ഇത് ആവശ്യമാണ്.
കേരളത്തില്‍ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്. ശിഹാബ് തങ്ങള്‍ വിളിച്ചിട്ടില്ല, അതിനു ശേഷമുള്ള തങ്ങള്‍ വിളിച്ചിട്ടില്ല, ഇപ്പോഴുള്ള തങ്ങള്‍ വിളിച്ചിട്ടില്ല, ആരും വിളിച്ചിട്ടില്ല. എന്‍റെ ഓര്‍മയില്‍ കെ.പി.എ മജീദോ മറ്റോ ഒരു തവണ വിളിച്ചിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയോ ഇ.ടി മുഹമ്മദ് ബഷീറോ പറഞ്ഞിട്ടില്ല. പറയുന്നത് മുഴുവന്‍ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമാണ്. ആര്‍.എസ്.എസ് വര്‍ഗീയമാണ്, മോദി ഫാഷിസ്റ്റാണ് എന്നൊന്നും അനാവശ്യമായി ലീഗ് ഇന്നേവരെ പറഞ്ഞിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ ആക്രമിക്കുന്നവരുടെ എണ്ണമെടുത്താല്‍ 20ാം സ്ഥാനമൊക്കെയേ ലീഗിനുണ്ടാവൂ.
മഹാരാഷ്ട്രയിൽ ഒരു മുസ്‍ലിം ലീഗുണ്ട്. ഈ മുസ്‍ലിം ലീഗുമായി ചേർന്നാണ് ബി.ജെ.പി നാഗ്പൂർ മുനിസിപ്പാലിറ്റി അഞ്ചുകൊല്ലം ഭരിച്ചത്. ആ ഡീൽ നടത്തിയത് നിധിൻ ഗഡ്കരിയാണ്. രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കൾ പാടില്ല. എതിരാളികളേ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.