ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പൊലീസിന്റെ കരുതൽ ഉണ്ടായിരുന്നെങ്കിൽ രഞ്ജിത്ത് കൊല്ലപ്പെടില്ലായിരുന്നു -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പൊലീസിന്റെ കരുതൽ ഉണ്ടായിരുന്നെങ്കിൽ ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. എന്നാൽ, ഈ നിഷ്ഠൂര സംഭവത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സാഹചര്യമൊരുക്കിയതായും അദ്ദേഹം ആരോപിച്ചു.

'പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ' എന്നപേരിൽ ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നൂറുകണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുത്തത്. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായതിനാൽ പൊതുപരിപാടിയിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് സർക്കാർ ഉത്തരവ്.

പോപ്പുലർ ഫ്രണ്ടിന് മുമ്പിൽ മുട്ട് വിറയ്ക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. 'രഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളിൽ ചിലരെ പൊലീസ് പിടിച്ചെങ്കിലും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം സംസ്ഥാനത്തിന് പുറത്ത് കടന്നെന്ന് എ.ഡി.ജി.പി വിജയ് സാഖറെ തന്നെ പറയുന്നു. ചാവക്കാട്ടെ ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകങ്ങളിലും പൊലീസ് യഥാർഥ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയവർ ഒളിവിൽ കഴിഞ്ഞ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ തന്നെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളും ഒളിവിൽ കഴിഞ്ഞത്. പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങി ജയിച്ചതിന്റെ പ്രത്യുപകാരമാണ് സർക്കാരിനുള്ളത്. സി.പി.എമ്മും എസ്.ഡി.പി.ഐയുമായി പല തദ്ദേശ സ്ഥാപനങ്ങളിലും സഖ്യമുണ്ട്.

ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടപ്പോൾ സംസ്ഥാനം മുഴുവൻ വലിയ സംഘർഷം ഉണ്ടായി. എന്നാൽ മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന എസ്എഫ്ഐ പ്രവർത്തകൻ എസ്.ഡി.പി.ഐക്കാരാൽ കൊല്ലപ്പെട്ടപ്പോൾ ഒരു പ്രതിഷേധവുമുണ്ടായില്ല. അന്ന് എന്തുകൊണ്ടാണ് എവിടെയും തിരിച്ചടിയുണ്ടാവാതിരുന്നത്?' -സുരേന്ദ്രൻ ചോദിച്ചു.

കേരളത്തെ വർഗീയതയിലൂടെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാൻ ആഗോള ഇസ്‍ലാമിക ഭീകര സംഘടനയായ ഐഎസ്ഐഎസ് ശ്രമിക്കുന്നുണ്ട്. കേരളത്തിലെ യുവാക്കൾക്കായി ഓൺലൈൻ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ് ഐഎസ് ചെയ്യുന്നത്. പ്രമുഖ ദേശീയ മാധ്യമം പുറത്തുകൊണ്ടു വന്ന ഈ വാർത്ത അറിഞ്ഞിട്ടും സംസ്ഥാനം ഒരു നടപടിയുമെടുക്കുന്നില്ല. മഅദനി എവിടെ കിടക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. മദനിയെ സംരക്ഷിച്ചത് പിണറായി വിജയനും ഉമ്മൻചാണ്ടിയുമാണ്. മതഭീകരവാദ സംഘടനകളുമായി കൂട്ടുചേരുന്നതാണ് ഇടത്-വലത് മുന്നണികളുടെ പാരമ്പര്യം. ഇവരുടെ തണലിലാണ് ആഗോള ഭീകരവാദ ശക്തികൾ പോലും കേരളത്തിലെത്തുന്നത് -സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, ഒ.രാജഗോപാൽ, സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി രമേശ്, സി. കൃഷ്ണകുമാർ, പി. സുധീർ, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.

Tags:    
News Summary - BJP march in the trivandrum breaches COVID Norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.