ബി.ജെ.പി കൗൺസിലർ സുഗതനെ പുറത്താക്കണം: എൽ.ഡി.എഫ് പ്രതിഷേധം

തിരുവനന്തപുരം: കാപ്പ കേസിൽ അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ സുഗതനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധയോഗം സംഘടിപ്പിച്ചു. വി. ജോയ് എം.എൽ.എ, വി.കെ. പ്രശാന്ത് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയും ചെയ്യുന്നതെന്നും അവർ ആരോപിച്ചു.

2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങുന്നത്. കാപ്പ അടക്കം ഏഴു കേസുകളിൽ പ്രതിയായ വാഴോട്ടുകോണത്ത് സുഗതനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്.

2019 ആഗസ്റ്റ് 25, കല്ലുകൊണ്ട് ഒരാളെ തലക്കടിച്ചതിന് മനഃപൂർവമല്ലാത്ത നരഹത്യാശ്രമക്കുറ്റം. 2023 ജൂലൈ 20, വീട്ടിൽ അതിക്രമിച്ചുകയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർക്കൽ. 2023 ജൂലൈ 17, ഭർത്താവിനെതിരെയുള്ള പകതീർക്കാൻ ഭാര്യയുടെ വീട്ടിൽ കയറി ആക്രമിക്കൽ. 2025 മാർച്ച് 14, ബിസിനസ് തർക്കത്തെത്തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനഃപൂർവമല്ലാത്ത നരഹത്യാശ്രമക്കുറ്റം. 2025 ജൂലൈ 25, ഒരു ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്. 2026 ഫെബ്രുവരി 2ന് അന്ന് എം.എൽ.എ ആയിരുന്ന വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടനം തടസ്സപ്പെടുത്തിയ കേസ് എന്നിങ്ങനെയാണ് സുഗതനെതിരെ ചുമത്തിയിട്ടുള്ള കേസുകൾ.

ഇത്രയും കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബി.ജെ.പി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്. അവിടെനിന്ന് കൗൺസിലറായി ജയിക്കുകയും ചെയ്തു. പക്ഷേ, മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അറസ്റ്റിന് കാരണമായ വധശ്രമക്കേസ് വന്നത്.

വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ടുപേർ വേദിക്കരികിലെത്തി ബഹളം വെച്ചു. അൽപം കഴിഞ്ഞ് സ്ഥലത്തെത്തിയ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുമ്പുപൈപ്പ് കൊണ്ട് മർദിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ സുഗതൻ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളുകയായിരുന്നു.

കഴിഞ്ഞ ഏഴിന് പൊലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. പിന്നാലെ പൊലീസ് സുഗതനെതിരെ മൂന്നാമതും കാപ്പ ചുമത്താൻ ജില്ലാ കലക്ടർക്ക് ശിപാർശ നൽകി. ഇതിൽ നടപടികൾ പൂർത്തിയായി കരുതൽ തടങ്കലിൽ വയ്ക്കാൻ കലക്ടർ ഉത്തരവിറക്കിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതൻ വീട്ടിലെത്തിയത്. തുടർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ ആക്രമിക്കുന്നതിനിടെ ഇൻസ്പെക്ടർ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. നിലവിൽ പ്രതി ജയിലിലാണ്.

Tags:    
News Summary - LDF protests demanding the expulsion of BJP councilor Sugathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.