കൊച്ചി: കോടതിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ആന്‍റണി രാജു പ്രതിയായ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. ഷൈൻ ദിനേശിനെയോ യോഗ്യരായ മറ്റേതെങ്കിലും അഭിഭാഷകനെയോ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ അനിൽ കെ. ഇമ്മാനുവലാണ് ഹരജി നൽകിയത്. ഹരജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് സർക്കാറിന്‍റെ നിലപാട് തേടി.
കേസിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. ഹരജി തീർപ്പാക്കുന്നതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ മരവിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ആസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. ഈ കേസിൽ ആന്‍റണി രാജുവായിരുന്നു വിദേശ പൗരന്‍റെ അഭിഭാഷകൻ. 1990ലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വിദേശിയെ പിടികൂടിയത്. ഇതിൽ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം കോടതിയിൽനിന്ന് മാറ്റിയതാണ് കേസിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.