തലശേരി: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്ക്കണമെന്ന് ഡി.വൈ.എഫ്.ഐ നേതാവും തലശേരി എം.എൽ.എയുമായ എ.എൻ ഷംസീർ. അർജുന്‍ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന അത്രയും കാലം ജയിലിലണം. ഇരുവരെയും ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു.
ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടി നേതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ അത് പുറത്ത് വരണം. ടി.പി കൊലക്കേസ് പ്രതിയായ ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തത് അയാൾ ഇനി കുറ്റം ചെയ്യുമെന്ന് അറിയാതെയാണ്. ശിക്ഷ നടപടികൾക്ക് ശേഷം ഷാഫി നന്നായി എന്നാണ് കരുതിയിരുന്നത്.
കടത്ത് സ്വർണം പിടിച്ചെടുക്കുന്നതിൽ ടി.പി കേസ് പ്രതികളായ കൊടി സുനിക്കും ഷാഫിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത് വന്നിരുന്നു. സ്വർണക്കടത്ത് ക്യാരിയറോട് ആസൂത്രകൻ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സാപ്പ് ശബ്‌ദരേഖ പുറത്തുവിട്ടത്. കൊടി സുനിയും ഷാഫിയും പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം 'പാര്‍ട്ടി'ക്കെന്ന് ആസൂത്രകൻ പറയുന്നു. കൊടിസുനി, ഷാഫി അടങ്ങുന്ന ടീമിനെയാണ് 'പാര്‍ട്ടി' എന്ന് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ശബ്ദരേഖയിൽ പറയുന്നു.
ഓഡിയോ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍
എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വന്ന് വണ്ടിയില്‍ കയറുകയേ വേണ്ടൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഇവരില്‍ മൂന്നില്‍ രണ്ടുപേര്‍ ഒരുമിച്ച് ഉണ്ടാവും. പിന്നെ എന്റെ ഒരു അനിയനും ഉണ്ടാവും. മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കായി വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.
കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടിയിലെ കളിക്കാര്‍ ആരാണെന്ന് അറിയില്ലേ, അതിനാണ് മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കുന്നത്. നിന്നെ പ്രൊടക്ട് ചെയ്യാനാണ്. പൊട്ടിച്ചതിന് പിന്നില്‍ ഷാഫിക്കയും ടീമും ആണെന്ന് അറിഞ്ഞാല്‍ പിന്നെ അന്വേഷണം ഉണ്ടാവില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാല്‍ മാസങ്ങള്‍ക്ക് കഴിഞ്ഞാലും നിന്നെ പിന്തുടരും. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിളിച്ചുപറയും നമ്മളാണ് എടുത്തത് എന്ന് പറ്റിപ്പോയി എന്ന്. അതുകൊണ്ട് ബേജാറാവേണ്ട. നാലുമാസത്തിനുള്ളില്‍ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്.
ഒരു പ്രശ്‌നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. തന്ന് വിടുന്നവര്‍ നല്ല സാമ്പത്തികം ഉള്ളയാള്‍ ആണെങ്കില്‍ ഒറ്റത്തവണ കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്നിട്ട് ഓന്റെ സുഹൃത്തുക്കളോട് അന്വേഷിക്കും. പത്ത് പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാല്‍ കിട്ടൂലാന്ന് അറിഞ്ഞാല്‍ ഒഴിവാക്കും. അതിനിടക്ക് എന്തുചെയ്യും അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും ബോസ്സെ നമ്മുടെ പിള്ളാരാ എടുത്തത്, അതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കല്‍ ഉണ്ടായാല്‍ ഈയൊരു രീതിയില്‍ ആവില്ല ബന്ധപ്പെടല്‍. അതോടെ ബുദ്ധിമുട്ടിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.