തിരുവനന്തപുരം: നാലുപേർക്ക് പുതുജീവൻ പകർന്ന് വിട പറഞ്ഞ പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് ആദരമർപ്പിച്ച് സസ്ഥാന സർക്കാർ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവയവങ്ങൾ ദാനം ചെയ്യാനുള്ള ആലിന്‍റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞിന്‍റെ മൃതദേഹം ഇന്നലെ തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകേണ്ടതു കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. ആലിനിൽ നിന്ന് സ്വീകരിച്ച അവയവങ്ങൾ നിലവിൽ രണ്ട് കുഞ്ഞുങ്ങൾക്ക് നൽകി. അവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി കുറിപ്പിൽ വ്യക്തമാക്കി.
ഹെലി കോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാലാണ് റോഡ് മാർഗം കൊണ്ട് വരാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാളെ വൈകിട്ട് മൂന്ന് മണിയോടെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി.എസ്.ഐ ചർച്ചിൽ ആലിന്‍റെ സംസ്കാരം നടക്കും. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടു പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.