തിരുവനന്തപുരം: 12 ജില്ലകളിലായി 46 റോഡുകളുടെ നവീകരണത്തിന് 156.61 കോടി രൂപയുടെ ഭരണാനുമതിയായതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലായി രണ്ടു റോഡുകൾക്ക് 9.42 കോടിയും കൊല്ലം കൊട്ടാരക്കര മണ്ഡലത്തിലെ ഒരു റോഡിന് മൂന്നു കോടിയും ആലപ്പുഴ അമ്പലപ്പുഴ മണ്ഡലത്തിലെ റോഡിന് ഒരു കോടിയും എറണാകുളം പിറവം മണ്ഡലത്തിലെ റോഡിന് 4.55 കോടിയും അനുവദിച്ചു.
തൃശൂരിൽ ചേലക്കര, ഒല്ലൂർ മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്കായി എട്ടു കോടിക്കും പാലക്കാട് മലമ്പുഴ, തരൂർ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലെ നാല് റോഡുകൾക്ക് 17.5 കോടിക്കും ഭരണാനുമതിയായി.
മലപ്പുറം ജില്ലയിൽ താനൂർ, തവനൂർ, ഏറനാട്, പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളിലായി ഏഴ് റോഡുകൾക്ക് ഭരണാനുമതി ലഭിച്ചു. 22.5 കോടി രൂപയുടെ പ്രവൃത്തിക്കാണ് അനുമതി.
കോഴിക്കോട് കുറ്റ്യാടി, ബേപ്പൂർ, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുന്നമംഗലം, നാദാപുരം മണ്ഡലങ്ങളിലായി 14 റോഡുകൾ നവീകരിക്കാൻ 38.75 കോടിക്കും വയനാട് മാനന്തവാടിയിലെ ഒരു റോഡിന് അഞ്ചു കോടിക്കും കണ്ണൂരിൽ പയ്യന്നൂർ, കല്യാശ്ശേരി, ധർമടം, തളിപ്പറമ്പ, മട്ടന്നൂർ, പയ്യന്നൂർ, അഴീക്കോട് മണ്ഡലങ്ങളിലെ എട്ടു റോഡുകൾക്കായി 27.8 കോടിക്കും കാസർകോട് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ നാല് റോഡുകൾക്കായി 14.1 കോടിക്കും ഭരണാനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.