തിക്കോടി: കോഴിക്കോട് തിക്കോടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദിൽ (5), സഹ്രിൻ (7) എന്നിവരാണ് മരിച്ചത്. നാലു പേർക്ക് പരിക്ക്. മൃതദേഹങ്ങൾ കൊയിലാണ്ടി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കൊയിലാണ്ടി കൊല്ലത്ത് ഖദീജ മൻസിലിൽ ഫാത്തിമ നൗഫിയ (27), ഇവരുടെ സഹോദരൻ വടകര താഴങ്ങാടി ആടുമുക്ക് കെ.പി.സിൽ നൗഷാദ്, നാലു കുട്ടികൾ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ഫാത്തിമ നൗഫിയ, നൗഷാദ്, രണ്ടു കുട്ടികൾ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിക്കോടി പാലൂർ ജുംഅ മസ്ജിദിന് സമീപം ദേശീയപാതയിൽ രാവിലെ 6.30നായിരുന്നു അപകടം. നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിലിടിച്ച് മുകളിലേക്ക് മറിയുകയായിരുന്നു. വടകരയിൽ നിന്ന് കൊയിലാണ്ടിയിലെ കൊല്ലത്തേക്ക് പോവുകയായിരുന്നു കാറിലെ സംഘം. മുക്കത്തെ ക്രെഷറിൽ നിന്ന് മെറ്റലും മണലും കയറ്റി വടകരയിലേക്ക് വരികയായിരുന്നു ലോറി. മറിഞ്ഞ ലോറിയിൽ നിന്ന് ചാക്കിൽ നിറച്ച മെറ്റലും മണലും കാറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു.
ആദിലും സഹ്രിനും കൊയിലാണ്ടി മർക്കസ് സ്കൂളിലെ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.