ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം തീരുമാനം. സുധാകരനെ ഏതെങ്കിലും വിധത്തിൽ പിന്തുണക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കും. പാർട്ടിയെ ചതിച്ച് പുറത്തുപോയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്തും. ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
സുധാകരനെ പിന്തുണക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കും. അമ്പലപ്പുഴയടക്കം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും പ്രമുഖ നേതാക്കളെ രംഗത്തിറക്കി പ്രവർത്തകരോടും ജനങ്ങളോടും വിശദീകരണം നൽകും. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജനറൽബോഡി യോഗങ്ങളുമുണ്ടാകും.
ആലുവയിൽ സ്ഥാനാർഥിയാകുന്ന മുൻ എം.പി എ.എം. ആരിഫിന് പകരം പാർട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗം വി.ജി. മോഹനനെ ചേർത്തലയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ, കേന്ദ്രകമ്മിറ്റിയംഗം സി.എസ് .സുജാത, കെ. പ്രസാദ്, എ.എം. ആരിഫ്, എച്ച്. സലാം എം.എൽ.എ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എ. മഹീന്ദ്രൻ, കെ. രാഘവൻ എന്നിവർ പങ്കെടുത്തു.
മുൻമന്ത്രി ജി. സുധാകരന് താൻ കമ്യൂണിസ്റ്റ് അല്ലാതായത് എം.എൽ.എയായ ശേഷമാണെന്ന് എച്ച്. സലാം. പാർട്ടിവിട്ട സുധാകരന്‍റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താൻ കമ്യൂണിസ്റ്റല്ലായിരുന്നെങ്കിൽ ജി. സുധാകരൻ ഇലക്ഷൻ സെക്രട്ടറി ആകുമായിരുന്നോ?. നേരത്തെ നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ പ്രധാന ചുമതല തനിക്കായിരുന്നു. അന്ന് ജി. സുധാകരന് താൻ ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു. സുധാകരനെതിരെ പോസ്റ്റർ ഒട്ടിക്കാനോ ബാനർ വെക്കാനോ താൻ പോയിട്ടില്ല. അത് തന്റെ സംസ്കാരത്തിന് ചേർന്നതല്ല.
തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിന്‍റെ വികസനമാണ് ചർച്ച. അമ്പലപ്പുഴയിൽ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. സുധാകരന്‍റെ ആരോപണങ്ങൾക്ക് രാഷ്ട്രീയ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.