''പിന്നാക്ക വിഭാഗക്കാർ സംവരണം കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തി, സമരം നടത്തുന്നത് വർഗീയ ഏകോപനമുണ്ടാക്കാൻ''

തിരുവനന്തപുരം: മുന്നാക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്നവർ വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. മാധ്യമം ദിനപത്രത്തിനായി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു വിജയരാഘവൻെറ പരാമർശം. പരമാവധി സംവരണത്തിെൻറ ആനുകൂല്യം കിട്ടി ജീവിതനിലവാരം മെച്ചപ്പെടുത്തിയവരാണ് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

എ.വിജയരാഘവനുമായി മാധ്യമം ലേഖകൻ കെ.എസ്. ശ്രീജിത്ത് നടത്തിയ അഭിമുഖത്തിൽ നിന്ന്

സി.പി.എമ്മിെൻറ പിന്നിൽ വലിയ ശക്തിയായി നിന്നവരാണ് ഇൗഴവാദി പിന്നാക്ക ജാതി വിഭാഗങ്ങളും ദലിതരും. ഇപ്പോൾ എസ്.എൻ.ഡി.പി മുന്നാക്ക സംവരണത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്?

◆ഇൗ പറഞ്ഞ എല്ലാ ജനവിഭാഗങ്ങൾക്കും സംവരണം ലഭിക്കാൻ മുൻകൈയെടുത്തത് സി.പി.എമ്മാണ്. മുസ്ലിംകൾക്ക് ജനസംഖ്യാനുപാതിക സംവരണം ആദ്യം നടപ്പാക്കിയത് കേരളത്തിലാണ്. ഒന്നാമത്തെ ഇ.എം.എസ് ഗവൺമെൻറാണ്. അതിനാൽ സംവരണത്തിലെ സി.പി.എം നിലപാടിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല.

പക്ഷേ, സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന ആക്ഷേപമുണ്ടല്ലോ?

◆ജാതി അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്ന ഒരു പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്. ജാതികൾ തമ്മിലുള്ള സംഘർഷമല്ല നമ്മുടെ നാട്ടിൽ നടക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗം അതിൽ വേറെയാണ്. അവർ സഹസ്രാബ്ദങ്ങളുടെ അടിച്ചമർത്തലിന് വിധേയരായവരാണ്. അവർക്കുള്ള സംവരണം അഭംഗുരം തുടരണം. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിശ്ചയിച്ച അളവിൽ വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടതാണ്. പട്ടികജാതി/വർഗം ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളിലും സമ്പന്നരും ദരിദ്രരുമുണ്ട്. ഇൗ ദരിദ്ര ജനവിഭാഗങ്ങളുടെ യോജിപ്പാണ് ഞങ്ങൾ നടത്തുന്നത്.

സംവരണത്തിലൂടെ ജോലി ലഭിക്കുന്ന ആളുകൾക്ക് ഇന്ന് കോൺഗ്രസും ബി.ജെ.പിയും നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളിലൂടെ സംവരണത്തിെൻറ അളവ് എത്ര ചുരുങ്ങിപ്പോയി? അടച്ചുപൂട്ടുന്ന ഒാരോ പൊതുമേഖല സ്ഥാപനവും സംവരണ തൊഴിൽ അവസരമല്ലേ നഷ്ടപ്പെടുത്തുന്നത്? സംവരണം വഴി ജോലി ലഭിക്കുന്നതിെൻറ അളവ് വലിയ തോതിൽ കുറഞ്ഞു. റെയിൽവേ പോലുള്ള സ്ഥാപനങ്ങളിൽ റിക്രൂട്ട്മെൻറ് നിശ്ചലമായി. റിക്രൂട്ട്മെൻറ് ഇല്ലെങ്കിൽ സംവരണം ലഭിക്കുമോ? അതല്ലേ മൗലിക വിഷയം? ഇൗ സാമ്പത്തിക നയത്തിന് എതിരായി സമരം രൂപപ്പെട്ടുവരേണ്ടതല്ലേ? സംവരണം എന്നൊരു വിഷയത്തെ മാത്രം വെച്ചുകൊണ്ടല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ഇതിനോടൊപ്പംതന്നെ സംവരേണതര വിഭാഗത്തിലെ വളരെ പാവപ്പെട്ടവർക്കും സംവരണം കൊടുക്കണം. അവരിലെ സാമ്പത്തികമായ ക്രീമിലെയർ പരിശോധിച്ച് അതിദരിദ്രർക്ക് കിട്ടുമെന്ന് ഉറപ്പാക്കുന്ന വിധത്തിലാണ് സംവരണം നടപ്പാക്കേണ്ടത്. ദരിദ്ര ജനവിഭാഗങ്ങളുടെ ആകെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന തരത്തിൽ സംവരണത്തിെൻറ പേരിൽ തർക്കം ഉണ്ടാക്കുക എന്നത് മത-ജാതി വർഗീയതയുടെ ഒരു രാഷ്ട്രീയശൈലിയാണ്. അതിനോട് സി.പി.എമ്മിന് യോജിക്കാൻ പറ്റില്ല.

ഇത് തെരഞ്ഞെടുപ്പിൽ ഒരു തിരിച്ചടി ഉണ്ടാക്കില്ലേ?

◆ഒരു തിരിച്ചടിയും ഉണ്ടാക്കില്ല. ഇൗ ആക്ഷേപമൊക്കെ ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നന്മാരാണ്. വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിൽ ഇതിന് മുൻകൈയെടുത്തിരിക്കുന്നത്. സംവരണ വിഷയത്തിൽ തർക്കമുണ്ടാക്കി ഇടതുപക്ഷത്തിന് എതിരായി പുതിയ ചേരിതിരിവ് സൃഷ്ടിക്കാനാവുമോ എന്ന് ശ്രമിക്കുന്നവരുടെ സൃഗാലബുദ്ധിയാണ് അത്. പരമാവധി സംവരണത്തിെൻറ ആനുകൂല്യം കിട്ടി ജീവിതനിലവാരം മെച്ചപ്പെടുത്തിയവരാണ് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ. ആ ജനവിഭാഗങ്ങളിൽ നല്ല ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സി.പി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.