ലണ്ടനിൽ മൂന്ന് വയസ്സുകാരിക്ക് രക്ഷകനായി മലപ്പുറത്തുകാരൻ; രണ്ടാം നിലയിൽ നിന്ന് വീണ കുഞ്ഞിനെ 'കൈക്കുമ്പിളിൽ' സുരക്ഷിതമാക്കി ജസീൽ

മലപ്പുറം: ലണ്ടനിലെ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് പതിച്ച മൂന്ന് വയസ്സുകാരിക്ക് സ്വന്തം ജീവൻ പണയം വെച്ച് രക്ഷകനായി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീൽ ആണ് കൺമുന്നിൽ കണ്ട അപകടത്തിൽ നിന്നും കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. കടുത്ത ചൂട് കാരണം തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് കടന്ന കുഞ്ഞ് കെട്ടിടത്തിന് പുറത്ത് തൂങ്ങിനിൽക്കുകയായിരുന്നു.

രാവിലെ ജോലിക്ക് പോകാനായി വസ്ത്രം മാറുന്നതിനിടയിലാണ് ജനലിലൂടെ പുറത്തേക്ക് നോക്കിയ ജസീൽ ദാരുണമായ കാഴ്ച കാണുന്നത്. താൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ആറ് ഫ്ലാറ്റുകൾക്കപ്പുറത്താണ് സംഭവം നടന്നതെന്ന് ജസീൽ മാധ്യമങ്ങളോട് പറഞ്ഞു. അപകടം കണ്ട നിമിഷം മറ്റൊന്നും ആലോചിക്കാതെ ജസീൽ സംഭവസ്ഥലത്തേക്ക് ഓടുകയായിരുന്നു. ജസീൽ എത്തുമ്പോഴേക്കും വിവരമറിഞ്ഞ് ഒരു ബ്രിട്ടീഷ് പൊലീസുകാരനും സഹായത്തിനായി അവിടെ എത്തിയിരുന്നു.

ഒരാൾക്ക് മാത്രം കഷ്ടിച്ച് നിൽക്കാൻ പറ്റുന്ന അത്രയും ഇടുങ്ങിയ സ്ഥലമായിരുന്നു അത്. കടുത്ത ചൂട് കാരണം കെട്ടിടത്തിന്റെ ചുവരുകൾക്ക് ചൂടുപിടിച്ചിരുന്നതിനാൽ പൊലീസുകാരന് മുകളിലേക്ക് കയറി കുട്ടിയെ സുരക്ഷിതമായി പിടിക്കാൻ സാധിക്കാതെ വന്നു. ഇതിനിടയിൽ പിടിവിട്ട് കുട്ടി താഴേക്ക് വഴുതിവീഴുകയും, ഒട്ടും സമയം കളയാതെ താഴെ നിലയുറപ്പിച്ചിരുന്ന ജസീൽ കുട്ടിയെ കൈകളിൽ താങ്ങിപ്പിടിക്കുകയുമായിരുന്നു. കോൺക്രീറ്റ് തറയിലേക്ക് വീഴേണ്ടിയിരുന്ന കുഞ്ഞിനെ കൃത്യസമയത്ത് താങ്ങിയ ജസീലിന്റെ ഇടപെടൽ മൂലം കുട്ടിക്ക് മറ്റ് പരിക്കുകളോ കുഴപ്പങ്ങളോ ഒന്നും തന്നെ സംഭവിച്ചില്ല.

Full View

കുട്ടിയെ സുരക്ഷിതമായി കുടുംബാംഗങ്ങളുടെ കൈകളിൽ ഏൽപ്പിച്ച ശേഷമാണ് ജസീൽ അവിടെ നിന്നും മടങ്ങിയത്. കുഞ്ഞിനെ രക്ഷപ്പെടുത്താനായി ഷർട്ട് പോലും ധരിക്കാതെ ജസീൽ കെട്ടിടത്തിലൂടെ കയറുന്നതിന്റെയും താഴേക്ക് വീണ കുട്ടിയെ കൃത്യമായി കൈകളിൽ താങ്ങിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മലയാളി യുവാവ് കാണിച്ച ധീരതയെയും സമചിത്തതയെയും പ്രശംസിച്ച് ബ്രിട്ടീഷ് അധികൃതരും നിരവധി പ്രവാസികളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - A Malappuram man saved a three-year-old girl in London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.