കൊച്ചി: ഇന്ന് രാവിലെ തൃശൂരിലും എറണാകുളത്തും അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് (വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത മഴയും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
തൃശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, വയനാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പൂർണ്ണമായും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂരിൽ ഇന്ന് രാവിലെ 6.30നും എറണാകുളത്ത് 5.20നുമാണ് അവധി നൽകുന്ന കാര്യം അതത് കലക്ടർമാർ അറിയിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്റസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (07.08.2026) അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.
പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികൾ പോകരുത്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. ശക്തമായ മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ സേനയുടെയോ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.