ന്യൂഡൽഹി: കണ്ണൂർ ഉൾപ്പെടെയുള്ള നോൺ-മെട്രോ വിമാനത്താവളങ്ങളിൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവിസ് ആരംഭിക്കുന്നതിന് ‘പോയിന്റ് ഓഫ് കോൾ’ പദവി നൽകേണ്ടതില്ലെന്നാണ് നിലവിലെ കേന്ദ്ര നയമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. കണ്ണൂരിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ 2023 മേയ് 17, 2024 ജൂലൈ എട്ട്, 2024 സെപ്റ്റംബർ 28 എന്നീ തീയതികളിൽ കേന്ദ്രത്തിന് നിവേദനങ്ങൾ സമർപ്പിച്ചിരുന്നതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കി.
ഹാരിസ് ബീരാൻ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിമാനക്കമ്പനികൾ വഴിയുള്ള അന്താരാഷ്ട്ര സർവിസുകൾ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യോമയാന കരാറുകൾ, ഇന്ത്യൻ വ്യോമയാന മേഖലക്കുള്ള നേട്ടം, പ്രവാസി സാന്നിധ്യം, ഇന്ത്യൻ വിമാനക്കമ്പനികളുടെ ഭാവി പദ്ധതികൾ തുടങ്ങിയ ഘടകങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ഉഭയകക്ഷി ശേഷി പരിധികൾക്ക് വിധേയമായി കണ്ണൂരിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് സർവിസ് നടത്താൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.