രമേശ് ചെന്നിത്തല

ഉന്നതതല അന്വേഷണം വേണം, ഉത്തരവാദികളെ കണ്ടെത്തണം; നിതിൻരാജിന്‍റെ മരണത്തിൽ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട്ടെ നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. വിദ്യാർഥിയുടെ മരണത്തിന് പിന്നിൽ ജാതി-വർണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സർക്കാർ ഗൗരവമായി കണക്കിലെടുക്കണം. ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്. തങ്ങളുടെ മകൻ കടുത്ത ജാതി വിവേചനത്തിന് ഇരയായെന്ന് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നുണ്ട്. ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാഗിങ്ങിനും നിതിൻരാജ് വിധേയമായി എന്നാണ് അറിയാൻ കഴിയുന്നത്. അധ്യാപകരോടും വകുപ്പ്‌മേധാവികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ ആരോപണങ്ങളെല്ലാം ഗൗരവമായെടുത്ത് സർക്കാർ വിശദമായ അന്വേഷണത്തിന് നിർദേശം നൽകണം.

നവോഥാന കേരളമെന്ന് മേനി നടിക്കുമ്പോഴും നമ്മുടെ കലാലയങ്ങളിലടക്കം വലിയ തോതിൽ ജാതി വിവേചനം നിലനിൽക്കുന്നുവെന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവർഷക്കാലത്തെ സി.പി.എം ഭരണത്തിനിടയിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വൻ തോതിൽ വർധിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നിതിൻരാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെയാണ് മെഡിക്കൽ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തത്. ദന്തവിഭാഗം അധ്യാപകര്‍ക്കെതിരെ നിധിൻ രാജിന്റെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. എന്നാൽ, ജാതിഅധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പ്രിൻസിപ്പൽ വിനോദ് മോനി വ്യക്തമാക്കി.

ആർ.എൽ. നിതിൻരാജ് വെള്ളിയാഴ്ച ഉച്ചക്ക് 1.45നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. കോളജിന്‍റെ ഭാഗത്തുനിന്ന് അന്വേഷണ സമിതി രൂപവത്കരിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. ആരോപണ വിധേയരെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സീനിയേഴ്സിന്‍റെ ഭാഗത്തുനിന്ന് റാഗിങ് നേരിട്ടെന്ന രീതിയിലുള്ള പരാതികളും ലഭിച്ചില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.

ജാതിയുടെയും സാമ്പത്തികത്തിന്റെയും പേരിൽ നിധിനെ ആക്ഷേപിച്ചെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് നിതിൻ ഇവിടെ ബി.ഡി.എസിന് മെറിറ്റിൽ പ്രവേശനം നേടി നേടി പഠനമാരംഭിച്ചത്.

Tags:    
News Summary - A high-level investigation is needed; Ramesh Chennithala on Nithinraj's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.