തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെതിരേ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വഷളായ ഒരു മന്ത്രി, തറപ്രവൃത്തിയാണ് ചെയ്തത്. മന്ത്രിസഭക്കുവരെ പുഴുക്കുത്തായെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്ത്രി ഗണേഷ്കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബ പ്രശ്നമായി കണ്ട് ഒത്തുതീർപ്പാക്കിയെന്ന വാർത്തകള്‍ക്കു പിന്നാലെ മാധ്യമങ്ങമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണേഷ് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമുള്ള ആളാണ്. "ഭാര്യ പരാതിപറഞ്ഞു പിൻവലിച്ചു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. സമൂഹത്തിൽ മന്ത്രി എന്ന നിലയിൽ, എം.എൽ.എഎന്ന നിലയിൽ, പൊതു പ്രവർത്തകൻ എന്ന നിലയിൽ ചില മാന്യതയും മര്യാദയും ഉണ്ട്. അത് അദ്ദേഹം അശേഷം കാണിച്ചിട്ടില്ല, മന്ത്രിസഭക്കു വരെ പുഴുക്കുത്തായി" എന്ന് വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തസമയത്ത് ഇതുപോലുള്ള അപവാദം ഉണ്ടാക്കാത ശ്രദ്ധിക്കേണ്ടതല്ലേ, മന്തിയുടെ വാക്കിലും പ്രവൃത്തിയിലും ദാർഷ്ഠ്യവും മാടമ്പിത്തരവുമാണെന്നും നടേശൻ ആരോപിച്ചു. കേരളത്തിലെ സർക്കാരിന് പറ്റിയ അപചയമാണിത്. ഇതിന് ജനങ്ങൾക്ക് തൃപ്തികരമായ ഒരുതീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
മന്ത്രി കെ.ബി. ഗണേഷ്‍കുമാറും ഭാര്യ ബിന്ദുമേനോനും തമ്മിലുള്ള പ്രശ്നം ഇന്ന് രാവിലെ ഒത്തുതീർപ്പാക്കിയിരുന്നു. ഗണേഷ് കുമാർ ഫോൺവിളിച്ച് ക്ഷമ ചോദിച്ചുവെന്നും താൻ എല്ലാം മാപ്പാക്കിയെന്നും ബിന്ദുമേനോൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്‍റെ ഫോട്ടോ കൈയിലുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ഇവർ, എല്ലാം ഒത്തുതീർന്നതായെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
‘തെറ്റ് പറ്റിപ്പോയി എന്ന് എന്റെ ഹസ്ബൻഡ് തുറന്നുപറഞ്ഞു. അദ്ദേഹം ക്ഷമാപണം നടത്തി. ഇന്നലെ രാത്രി തന്നെ എന്നെ ഫോൺ വിളിച്ചിരുന്നു. ഞാൻ ഫോൺ എടുക്കാത്തതിനാൽ എന്റെ സിസ്റ്ററെ വിളിച്ച്, തെറ്റുപറ്റിയെന്ന് പറഞ്ഞു. ഇന്ന് എന്നെയും ഫോണിൽ വിളിച്ചു ക്ഷമാപണം നടത്തി. എന്റെ ഹസ്ബൻഡിൽനിന്ന് ഇതാണ് ഞാൻ പ്രതീക്ഷിച്ചത്" എന്നുമായിരുന്നു ബിന്ദുമേനോന്‍റെ പ്രതികരണം.
സി.പി.ഐ അടക്കമുള്ള ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളും മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാൻ മുറവിളി കൂട്ടുന്നതിനിടെ, ഭാര്യയുമായുള്ള പ്രശ്നം മന്ത്രി ഒത്തുതീർപ്പാക്കുകയായിരുന്നു. മന്ത്രിയുടെ വാളകത്തെ വീട്ടിലെത്തിയ ഭാര്യ, മോശം സാഹചര്യത്തിൽ മറ്റൊരു സ്ത്രീക്കൊപ്പം മന്ത്രിയെ കണ്ടതായും ചിത്രങ്ങളടക്കം തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
സഹായം തേടിയപ്പോൾ സ്ഥലത്തെത്തിയ പൊലീസ് ഇടപെടാതെ മാറിനിന്നതടക്കമുള്ള ഗുരുതര സാഹചര്യവും ഭാര്യ ബിന്ദുമേനോൻ വെളിപ്പെടുത്തിയിരുന്നു. പേഴ്സണൽ സ്റ്റാഫിനെ ഉപയോഗിച്ച് ഫോൺ തട്ടിപ്പറിക്കാൻ ശ്രമം നടത്തിയതും തടഞ്ഞുവെച്ചതും പിടിച്ചുമാറ്റിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടും പൊലീസ് കേസെടുക്കാതെ ഉൾവലിഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇടതുസർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന ഈ വെളിപ്പെടുത്തലിൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം നടപടി എടുക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ. എന്നാൽ, മന്ത്രിസ്ഥാനം തെറിക്കുന്നതടക്കമുള്ള അപകടം മുന്നിൽക്കണ്ട ഗണേഷ് ദ്രുതഗതിയിലാണ് കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിച്ചത്.
ഇന്നലെ രാത്രി തന്നെ ഭാര്യാസഹോദരിയെ ഫോൺ വിളിച്ച് മാപ്പ് പറയുകയും തെറ്റ് പറ്റിയതായി സമ്മതിക്കുകയും ചെയ്ത ഗണേഷ്, ഇന്ന് ഭാര്യ ബിന്ദുമേനോനെയും ഫോൺ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. ഇതോടെ, തങ്ങൾ തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നതായി ബിന്ദുമേനോൻ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.