മന്ത്രിസഭ രൂപകൽപന ചർച്ചക്കിടെ വഴുതക്കാടുള്ള തന്റെ വസതിയിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനുമായി സൗഹൃദസംഭാഷണം നടത്തുന്ന രമേശ് ചെന്നിത്തല. (ഫോട്ടോ-വൈ.ആർ. വിപിൻദാസ്)
തിരുവനന്തപുരം: ഭരണമാറ്റത്തിന്റെ ആവേശമുണ്ടെങ്കിലും പുതിയ സർക്കാറിനെ കാത്തിരിക്കുന്നത് ധനഞെരുക്കത്തിന്റെ പരീക്ഷണകാലം. ശമ്പള പരിഷ്കരണവും ക്ഷേമപെൻഷൻ വർധനയും കിഫ്ബി വായ്പകളുടെ തിരിച്ചടവും മുതൽ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ ആനുകൂല്യങ്ങളടക്കം ബാധ്യതകളുടെ നീണ്ട പരമ്പരയെയാണ് അഭിമുഖീകരിക്കേണ്ടത്.
രണ്ടാം പിണറായി സർക്കാർ കാലത്തെ ശമ്പള പരിഷ്കണത്തിന്റെ ബാധ്യത 20,000 കോടിയായിരുന്നു. സമാനമാകും ഇക്കുറിയും. ഇതിന് പുറമെയാണ് ഇന്ദിര ഗ്യാരന്റികളുടെ അധിക സാമ്പത്തിക ബാധ്യത. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുസർക്കാർ പ്രഖ്യാപിച്ച ക്ഷേമാനുകൂല്യ വർധന 10,000 കോടിയുടെ അധികബാധ്യത വരുത്തിയിരുന്നു.
ഇക്കാലയളവിൽ കേന്ദ്രസർക്കാർ വരുത്തിയ ജി.എസ്.ടി പുനഃക്രമീകരണം സംസ്ഥാനത്തിനുള്ള നികുതി വിഹിതത്തിൽ 8,000 കോടിയുടെ നഷ്ടമുണ്ടാക്കി. ഫലത്തിൽ ചെലവ് ചുരുക്കലും വരുമാനം വർധിപ്പിക്കാൻ പുതിയ വഴികൾ കണ്ടത്തലും അനിവാര്യമാണെന്നത് വ്യക്തം.
ധനകമീഷൻ ശിപാർശ പ്രകാരം കേന്ദ്ര നികുതിവിഹിതം 1.9 ശതമാനത്തിൽനിന്ന് 2.4 ശതമാനമായി ഉയരുമെങ്കിലും വർധിച്ചുവരുന്ന ചെലവുകൾ കൂട്ടിമുട്ടിക്കാൻ ഇത് മതിയാകില്ല. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനത്തിലേറെ തുക ശമ്പളം, പെൻഷൻ, വായ്പ പലിശ എന്നിവക്കായി ചെലവാക്കുകയാണ്. രൂപയുടെ മൂല്യത്തകർച്ച കാരണം വിദേശകടങ്ങളുടെ പലിശ മാത്രം 10 ശതമാനത്തിലേറെ അധികം നീക്കിവെക്കേണ്ടിവരുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2025-26 സാമ്പത്തിക വർഷത്തേക്കാൾ 2026-27ലെ ധനസ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് സി.എ.ജിയുടെ കണക്കുകൾ അടിവരയിടുന്നത്. 2025 ലെ മൊത്തം റവന്യൂ കമ്മി 28,227 കോടിയായിരുന്നു. 2026 ഡിസംബറിൽ ഇത് 37,000 കോടിയായി ഉയർന്നു. നടപ്പു സാമ്പത്തികവർഷം ഇത് 41,000 കോടി പിന്നിടുമെന്നാണ് സൂചന. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിലൂടെ 20,000 കോടിയിലേറെ രൂപയുടെയും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകാൻ 10,000 കോടിയോളവും വേണ്ടിവരും. അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും സർക്കാർ വിഹിതം നിശ്ചയിച്ചിട്ടില്ല.
തിരുവനന്തപുരം: പിണക്കങ്ങളും പരിഭവങ്ങളും തീർക്കണം, ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കണം, ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായി പ്രാതിനിധ്യവും ഉറപ്പിക്കണം, പാഴാക്കാൻ ഒട്ടും സമയവുമില്ല.. മന്ത്രിനിരയെ നിർണയിക്കാനുള്ള മാരത്തൺ ചർച്ചകളിൽ പിടയുകയായിരുന്നു ശനിയാഴ്ച തലസ്ഥാനത്തെ പകൽ. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസ്, കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവൻ എന്നിവിടങ്ങളിലാണ് കോൺഗ്രസ് ചർച്ചകൾ തിളച്ചുമറിഞ്ഞതെങ്കിൽ ഇടഞ്ഞു നിൽക്കുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ അദ്ദേഹത്തിന്‍റെ വഴുതക്കാട്ടെ വസതിയെയും ശ്രദ്ധാ കേന്ദ്രമാക്കി.
തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞക്ക് മുന്നോടിയായി മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും പങ്കുവെക്കാനുള്ള തിരക്കിട്ട ചർച്ചകളാണ് ശനിയാഴ്ച തിരുവനന്തപുരത്ത് നടന്നത്. ഇന്ദിര ഭവനിൽനിന്ന് കന്‍റോൺമെന്‍റ് ഹൗസിലേക്കും തിരിച്ചും അക്ഷരാർഥത്തിൽ നേതാക്കളുടെ ഓട്ടപ്പാച്ചിലായിരുന്നു. ഇന്ദിഭ ഭവനിലേക്ക് രാവിലെ മുതൽ നേതാക്കളുടെ കുത്തൊഴുക്കായിരുന്നു. നന്ദാവനത്തെ പാണക്കാട് ഹാളിലായിരുന്നു മുസ്ലിംലീഗിന്‍റെ ഉന്നതാധികാര സമിതി യോഗം ചേർന്നത്. ഇവിടേക്ക് നിയുക്ത മുഖ്യമന്ത്രിയുടെ സൗഹൃദ സന്ദർശനവുമുണ്ടായി.
കന്‍റോൺമെന്‍റ് ഹൗസിലെത്തിയ പയ്യന്നൂർ നിയുക്ത എം.എൽ.എ വി. കുഞ്ഞികൃഷ്ണനെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ആശ്ലേഷിക്കുന്നു
രമേശ് ചെന്നിത്തല മന്ത്രിയാകുമോ എന്നതായിരുന്നു ചർച്ചകളിൽ ഉദ്വേഗം നിറച്ച ആദ്യ വിഷയം. ഉച്ചക്ക് 12.30 ഓടെ രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് ആദ്യമെത്തിയത് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനാണ്. ചർച്ച പത്ത് മിനിട്ടിലേറെ നീണ്ടു. മുഖ്യമന്ത്രി തീരുമാനത്തിന് ശേഷം വെള്ളിയാഴ്ചയും സതീശൻ ഇവിടേക്കെത്തിയിരുന്നതിനാൽ തുടർച്ചയായി രണ്ടാം ദിവസം സന്ദർശനമുണ്ടായത് ഒത്തുതീർപ്പ് ചർച്ചക്കെന്ന് വ്യക്തമായിരുന്നു. ഇരുവരും സൗഹാർദം പങ്കിടുന്നതിന്‍റെ ഊഷ്മളത വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ തന്നെ മഞ്ഞുരുക്ക സൂചകൾ വ്യക്തമായി. അതേ സമയം, വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. ഒന്നിച്ചല്ല, ഇരുവരും പുറത്തേക്കിറങ്ങിയതും.
പിന്നാലെ ഉച്ചയ്ക്ക് വി.ഡി സതീശൻ നാലാഞ്ചിറയിലെ കെ.സിയുടെ വീട്ടിലെത്തി. 40 മിനിട്ടോളം അടച്ചിട്ട മുറിയിൽ ചർച്ച. ശനിയാഴ്ചത്തെ ഏറ്റവും പ്രധാന രാഷ്ട്രീയനീക്കം കൂടിയായി ഇത്. മുഖ്യമന്ത്രി നിർണയത്തിന് ശേഷം ഇതാദ്യമായാണ് കെ.സി -വി.ഡി കൂടിക്കാഴ്ച നടക്കുന്നത്. കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ ‘തങ്ങൾ എന്നും കാണുന്നവരല്ലേയെന്നായി’ കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി നിർണയ ചർച്ചകളെ കുറിച്ച ചോദ്യങ്ങളോട് ‘ആ ചർച്ചകൾക്ക് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന്’ മറുചോദ്യം. ‘‘കോൺഗ്രസ്സാണ് ഞങ്ങൾക്കെല്ലാം. പാർട്ടി ഒരു തീരുമാനം പറഞ്ഞു കഴിഞ്ഞാൽ അതിന് വേണ്ടി അടിയുറച്ചു പോരാടുകയാണ് ഞങ്ങളുടെ ലക്ഷ്യം.
എന്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും അതിനെയെല്ലാം ഒന്നിപ്പിക്കുന്ന കണ്ണിയാണ് കോൺഗ്രസ്. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാറിന് പൂർണപിന്തുണയുണ്ടാകും- കെ.സി കൂട്ടിച്ചേർത്തു. കേരളത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് എ.ഐ.സി.സിയിൽനിന്ന് അംഗീകാരം വാങ്ങിച്ച് തരേണ്ട ആളാണ് കെ.സി വേണുഗോപാലെന്നും മാധ്യമങ്ങൾ ഉദ്ദേശിച്ച പോലെയൊന്നും കോൺഗ്രസിൽ നടക്കില്ലെന്നുമായി വി.ഡി സതീശൻ. കുറെ നാളായി ഏതാണ്ട് ശത്രുക്കളെപ്പോലെയാണ് മാധ്യമങ്ങൾ തങ്ങളെ അവതരിപ്പിച്ചത്. ഞങ്ങളെല്ലാം വിദ്യാർഥി രാഷ്ട്രീയകാലത്ത് ഒരേ കോളജിൽ പഠിച്ചവരാണ്. ഒരുമിച്ച് ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. സൗഹൃദവും ബന്ധവും ഉള്ളത് കൊണ്ടാണല്ലോ യാത്ര ചെയ്യാനാകുന്നത്. രാഷ്ട്രീയത്തിൽ പലതരം സാഹചര്യങ്ങൾ വരും. 10-15 മിനിറ്റും ഒന്നിച്ചിരുന്നാൽ തീരാത്ത പ്രശ്നങ്ങളില്ലെന്നും സതീശൻ പറഞ്ഞു. ഈ ചർച്ച അവസാനിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എന്ന വാർത്ത പുറത്ത് വന്ന് തുടങ്ങിയിരുന്നു.
2.50 ഓടെ കെ.സി വേണുഗോപാൽ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയയാണ് മറ്റൊരു സുപ്രധാന നീക്കം. കൂടിക്കാഴ്ച പത്ത് മിനിട്ടോളം നീണ്ടു. പിന്നാലെ ഇരുവരും ഒന്നിച്ച് പുറത്തേക്കിറങ്ങി വന്നു. ചെന്നിത്തലയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. പരസ്പരമുള്ള ഭംഗിവാക്കുകളാണ് ഇരുവർക്കും മാധ്യമങ്ങൾക്ക് മുന്നിൽ പറയാനുണ്ടായിരുന്നത്. രമേശ് ചെന്നിത്തല എന്തെങ്കിലും ‘ബാർഗെയിൻ’ ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്കിലും ഡിമാൻഡ് മുന്നിൽ വയ്ക്കുന്ന ആളാണോ ചെന്നിത്തല എന്നായി കെ.സി. അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് പാർട്ടിയിൽ വിലയുണ്ടാകും. ഒരു സംശയവും വേണ്ട.
എല്ലാവരെയും സന്തോഷപ്പെടുത്തുന്ന തീരുമാനമേ പാർട്ടിയിലുണ്ടാകൂ- കെ.സി വ്യക്തമാക്കി. താനെന്നും കോൺഗ്രസുകാരൻ തന്നെയല്ലേ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ‘‘പാർട്ടി പറയുന്ന കാര്യങ്ങൾ അതേപോലെ ചെയ്യുന്ന ആളാണ്. ഞാൻ ശരിക്കും ഒരു കോൺഗ്രസുകാരനാണ്. അത് മാത്രമേ എനിക്ക് പറയാനുള്ളൂ’’..ഇത്രയും പറഞ്ഞ് രമേശ് തിരിഞ്ഞു നടന്നു. പിന്നാലെ വാർത്ത ചാനലുകളിൽ രമേശ് ചെന്നിത്തലക്ക് ആഭ്യന്തരം എന്ന ബ്രേക്കിങ് വാർത്ത തലക്കെട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.