രമേശ് പിഷാരടി
കൊച്ചി: ‘അമ്മ’ അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയിൽ നിന്നൊഴിയുന്നതായി രമേശ് പിഷാരടി. കോടതി പറഞ്ഞതിനാൽ ചുമതലയൊഴിയുന്നതായും സംഘടനയെ കോടതി കയറ്റാൻ താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണസമിതി കൂട്ടത്തോടെ രാജി വെച്ചപ്പോൾ ഉണ്ടായ ശൂന്യതയെ തുടർന്നാണ് അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കപ്പെട്ടത്. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇതിൽ കടിച്ചുതൂങ്ങാൻ താൽപര്യമില്ല. ശ്വേത മേനോനുമായി സംസാരിച്ചതിന്‍റെ ണ്ടെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. ശ്വേത മേനോന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവെച്ചതിനെ തുടർന്ന് സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ചുമതല ഏറ്റെടുത്ത അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം കോടതി താൽക്കാലികമായി വിലക്കിയിരുന്നു. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും എറണാകുളം മുൻസിഫ് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മുമ്പ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോൾ നിലവിലുള്ള ഭരണസമിതി തുടരുകയായിരുന്നെന്നും ഇപ്പോൾ നിയമവിരുദ്ധമായി അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചിരിക്കുകയാണെന്നുമാണ് ശ്വേത മേനോന്‍റെ വാദം. ഈ കമ്മിറ്റിയുടെ പ്രവർത്തനം നിയമപരമല്ല. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ തൊട്ടു മുമ്പ് നിലവിലുണ്ടായിരുന്ന കമ്മിറ്റിക്കാണ് സംഘടനയുടെ ബൈലോ പ്രകാരം ചുമതല നിർവഹിക്കാൻ അധികാരമുള്ളതെന്നും ഹരജിയിൽ പറയുന്നു. ശ്വേത മേനോനും സംഘവും രാജിവെച്ചതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ജനറൽ ബോഡി യോഗം ചേർന്ന് രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.