കൊച്ചി: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എസ്.ബി.ഐ മാനേജറടക്കം നാലുപേര്‍ക്ക് തടവുശിക്ഷ. എസ്.ബി.ഐ പട്ടാമ്പി ശാഖാ മാനേജറായിരുന്ന തൃശൂര്‍ പേരാമംഗലം നന്ദനം വീട്ടില്‍ ആര്‍.ഡി. നമ്പൂതിരി (56), പാലക്കാട് പല്ലശേരി കാരാട്ടുപറമ്പില്‍ കെ.പി. ഇബ്രാഹിംകുട്ടി (59), പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കാട്ടിശേരി വീട്ടില്‍ അബ്ദുല്‍ റഷീദ് (51), ഇയാളുടെ ഭാര്യ സുഹറ (39) എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്. സന്തോഷ് കുമാര്‍ ശിക്ഷിച്ചത്. ബ്രാഞ്ച് മാനേജറെ രണ്ട് വകുപ്പുകളിലായി രണ്ടുവര്‍ഷം തടവിനും 40,000 രൂപ പിഴക്കും മറ്റ് പ്രതികളെ ഒരുവര്‍ഷം തടവിനും 20,000 രൂപ പിഴക്കുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ മൂന്നുമാസം വീതം അധികതടവ് അനുഭവിക്കണം.
കേസിലെ മൂന്നാം പ്രതിയായിരുന്ന പട്ടാമ്പി അംബൂത്തിയില്‍ എ. ഉസ്മാനെ (35) തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 2005 ഒക്ടോബര്‍ 30 മുതല്‍ 2006 ജൂണ്‍ 12 വരെ കാലയളവില്‍ ഒന്നാം പ്രതി പട്ടാമ്പി ബ്രാഞ്ചില്‍ മാനേജറായിരിക്കെയാണ് മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തി ബാങ്കിന് നഷ്ടമുണ്ടാക്കിയത്. ഒന്നാം പ്രതിയുടെ അടുപ്പക്കാരനായ രണ്ടാം പ്രതി ഇബ്രാഹിം കുട്ടി വഴിയാണ് റഷീദും സുഹറയും ബാങ്കുമായി ബന്ധപ്പെടുന്നത്.
വീട് നിര്‍മാണത്തിനായുള്ള ഇവരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2006 ജനുവരിയില്‍ 31,36,158 രൂപ ഇവര്‍ക്ക് ലോണ്‍ പാസായി. തൊട്ടടുത്ത ദിവസം 22 ലക്ഷം രൂപ റഷീദിന്‍െറ അക്കൗണ്ടിലേക്ക് നല്‍കി. എന്നാല്‍, ഈ പണം ഉപയോഗിച്ച് കെട്ടിടം പണിയാതെ കരാറുകാരനായ ഉസ്മാനെക്കൊണ്ട് കെട്ടിടനിര്‍മാണ പുരോഗതി കാണിക്കുന്ന രേഖകള്‍ തയാറാക്കി ലോണ്‍ നേടുകയായിരുന്നത്രേ.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയ ഈ പണമുപയോഗിച്ച് റഷീദും സുഹറയും ചേര്‍ന്ന് മറ്റൊരു സ്ഥലം വാങ്ങിയതായും സി.ബി.ഐ കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.