കൊച്ചി: കൊച്ചി മെട്രോക്കുള്ള രണ്ടാമത്തെ ട്രെയിന്‍ കേരളത്തിലേക്ക്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയില്‍ കോച്ച് നിര്‍മിക്കുന്ന അല്‍സ്റ്റോം കമ്പനിയുടെ പ്ളാന്‍റില്‍നിന്ന് കോച്ചുകള്‍ റോഡ് മാര്‍ഗം ചൊവ്വാഴ്ച യാത്രതിരിക്കും. മൂന്ന് കൂറ്റന്‍ ട്രെയിലറുകളിലായി കൊണ്ടുവരുന്ന കോച്ചുകള്‍ ജൂലൈ എട്ടിന് കൊച്ചിയിലത്തെുമെന്നാണ് പ്രതീക്ഷ. രാത്രി മാത്രമേ ട്രെയിലറുകള്‍ ഓടിക്കാവൂ എന്നതിനാലാണ് ഒരാഴ്ചയിലധികം വേണ്ടിവരുന്നത്. മെട്രോ ട്രെയിനുകള്‍ ദൈനംദിനം കൊണ്ടുവന്നിടാനും പരിശോധിക്കാനുമായി ആലുവക്കടുത്ത് മുട്ടത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന യാര്‍ഡിലേക്കാണ് കോച്ചുകള്‍ എത്തിക്കുക. ഇവിടെയാണ് കൂട്ടിയോജിപ്പിക്കലടക്കം ജോലികള്‍ പൂര്‍ത്തിയാക്കുക. ഇതിന് ഒരാഴ്ചമുതല്‍ 10 ദിവസംവരെ വേണ്ടിവരും. ജനുവരി 10നാണ് മെട്രോക്കുള്ള ആദ്യ ട്രെയിന്‍ കൊച്ചിയില്‍ എത്തിയത്. മുട്ടം യാര്‍ഡില്‍നിന്ന് ഇടപ്പള്ളി ലുലു മാള്‍വരെയായിരിക്കും സുരക്ഷ വിലയിരുത്താനുള്ള പരീക്ഷണയോട്ടം. ഈ റൂട്ടിലാണ് മെട്രോയുടെ ആദ്യ പരീക്ഷണയോട്ടവും നടന്നത്. ആദ്യ പരീക്ഷണത്തില്‍ 30 കിലോമീറ്റര്‍ വരെ വേഗതയിലോടിയ മെട്രോ ഇത്തവണ 60-70 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഓടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.