ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ ഒരു ഗഡു അനുവദിച്ച് ഉത്തരവ്. നിലവിലെ 22 ശതമാനം 25 ആയാണ് വർധിപ്പിച്ചത്. മാർച്ചിൽ വിതരണം ചെയ്യുന്ന ഫെബ്രുവരിയിലെ ശമ്പളത്തിലാണ് വർധനവ് പ്രാബല്യത്തിൽ വരിക. പെൻഷൻകാർക്കുള്ള ഡി.ആർ സമാനനിലയിൽ വർധിക്കും.

അവർക്ക് മാർച്ച് മാസത്തെ പെൻഷനോടൊപ്പം പുതുക്കിയ നിരക്ക് ലഭ്യമാകും. നിലവിൽ അഞ്ച് ഗഡു ഡി.എയാണ് കുടിശ്ശിക. ഇതിൽ ഒരു ഗഡുവാണ് അനുവദിച്ചത്. ശേഷിക്കുന്നത് മാർച്ചിലെ ശമ്പളത്തിൽ നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതടക്കം ഉൾപ്പെടുത്തി ഒറ്റ ഫയലാണ് സർക്കാറിലേക്ക് പോയതെങ്കിലും ഒരു ഗഡുവിന്‍റെ കാര്യത്തിൽ മാത്രമാണ് ഉത്തരവിറങ്ങിയത്.

സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്‌കൂൾ-കോളജ്-പോളിടെക്നിക് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് പുതുക്കിയ ഡി.എ ലഭിക്കും. സർവിസ് പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, എക്‌സ്‌ഗ്രേഷ്യ പെൻഷൻകാർ എന്നിവർക്ക് പുതുക്കിയ നിരക്കിലുള്ള ക്ഷാമാശ്വാസത്തിനും അർഹതയുണ്ടാകും.

ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തവരും പഴയ ശമ്പള പരിഷ്കരണ സ്കെയിലുകളിൽ തുടരുന്നവരുമായ ജീവനക്കാർക്കും അനുപാതിക വർധനയുണ്ടാകും. 

Tags:    
News Summary - Order issued to increase famine allowance for employees and pensioners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.