പ്രതീകാത്മക ചിത്രം
തൊടുപുഴ: ഉടുമ്പന്നൂരിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ പിതാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അമയപ്ര നെടുമറ്റത്തിൻകരയിൽ വേലപ്പനാണ് (75) മരിച്ചത്. മകൻ രാജേഷിനെ (45) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പാലക്കുഴ സ്വദേശികളായ ഇവർ കഴിഞ്ഞ വർഷമായി ഇവിടെ വാടകക്ക് താമസിച്ച് വരികയാണ്. മൂത്തമകൻ രാജീവാണ് വീട് വാടകക്കെടുത്തത്. തുടർന്ന് വേലപ്പനും ഭാര്യയും ഇവിടേക്ക് താമസം മാറുകയായിരുന്നു. ഇളയ മകനായ രാജേഷ് ഇടക്കിടെ ഇവിടെ വന്ന് താമസിച്ചിരുന്നു. ഇതിനിടയിലാണ് സംഭവമുണ്ടായത്.
ഗുരുതര പരിക്കേറ്റ വേലപ്പനെ പൊലീസും നാട്ടുകാരും ചേർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടർ റഫർ ചെയ്തെങ്കിലും ഐ.സി.യു ആംബുലൻസിൽ കൊണ്ടുപോയാൽ മതിയെന്ന് വന്ന ഡ്രൈവർ നിലപാട് എടുത്തതോടെ ഒരു മണിക്കൂറിലേറെ തർക്കമുണ്ടായി. ഇതിനിടയിൽ രോഗി രക്തം വാർന്ന് മരിക്കുകയും ചെയ്തു.
ആംബുലൻസ് സേവനം ലഭിക്കാൻ വൈകിയതാണ് മരണകാരണമെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.