തെളിവ് ശേഖരണം; പൊലീസില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് വേര്‍തിരിവ്

കൊച്ചി: ജിഷ വധക്കേസ് അന്വേഷണം പരിസമാപ്തിയിലേക്ക് നീങ്ങുമ്പോള്‍ യു.ഡി.എഫ് പൊലീസ്, എല്‍.ഡി.എഫ് പൊലീസ് എന്ന തരത്തില്‍ സേനയില്‍ വേര്‍തിരിവ്. യു.ഡി.എഫ് ഭരണകാലത്ത് അന്വേഷണം നടത്തിയ സംഘം സര്‍ക്കാറിന്‍െറ പതനത്തിനുതന്നെ കാരണമായ പാകപ്പിഴകള്‍ നടത്തിയപ്പോള്‍ എല്‍.ഡി.എഫ് വന്നശേഷമുള്ള സംഘം സര്‍ക്കാറിന് പൊന്‍തൂവല്‍ സമ്മാനിച്ചു എന്ന തരത്തിലാണ് സേനയില്‍ വേര്‍തിരിവ് രൂപപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ 28ന് ജിഷ കൊല്ലപ്പെടുമ്പോള്‍ യു.ഡി.എഫ് ആയിരുന്നു അധികാരത്തില്‍. അന്ന് രൂപവത്കരിച്ച അന്വേഷണ സംഘം ഗുരുതര പിഴവുകള്‍ വരുത്തിയെന്ന പ്രതീതിയാണ് പിന്നീട് സൃഷ്ടിക്കപ്പെട്ടത്. കൃത്യം നടന്ന വീടിന് സമീപം കാണപ്പെട്ട് ചെരിപ്പ് പോലും ഇവര്‍ വേണ്ടത്ര പരിഗണിച്ചില്ല, പ്രതി മുങ്ങിയത് ശ്രദ്ധിച്ചില്ല, മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കി.... ഇങ്ങനെപോകുന്ന വീഴ്ചകളുടെ പട്ടിക.

അന്വേഷണം പുരോഗമിച്ച വേളയിലാകട്ടെ തികച്ചും അപഹാസ്യമായ രീതികള്‍ കൈക്കൊണ്ടു എന്ന വിമര്‍ശവും സേനയില്‍ ശക്തമാണ്. കൊല നടന്ന വീടിന് സമീപത്തുനിന്ന് കിട്ടിയ, പ്രധാന തെളിവാകേണ്ട ചെരിപ്പ് കാഴ്ചക്കാര്‍ക്കായി മരത്തില്‍ കെട്ടിത്തൂക്കിയത് സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.  ജിഷയുടെ ശരീരത്തിലെ കടിയേറ്റ പാടില്‍നിന്ന് കൊലയാളി പല്ലിന് വിടവുള്ള ആളാണെന്ന നിഗമനത്തെ തുടര്‍ന്ന് പലരെക്കൊണ്ടും പച്ചമാങ്ങയില്‍ കടിപ്പിച്ച സംഭവംവരെയുണ്ടായതായി പറയുന്നു. ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന്‍െറ നടപടിക്രമങ്ങളെപ്പറ്റി ധാരണയില്ലാതെ, നാട്ടിലുള്ളവരുടെ മുഴുവന്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംഭവവുമുണ്ടായി.

അന്വേഷണ സംഘത്തിന്‍െറ ഓരോ വീഴ്ചയും ന്യായീകരിച്ച് നില്‍ക്കാന്‍ അന്നത്തെ ഡി.ജി.പിയും ആഭ്യന്തരമന്ത്രിയും ഏറെ പാടുപെട്ടു. അന്വേഷണ സംഘത്തിന്‍െറ നീക്കങ്ങള്‍ ന്യായീകരിക്കാന്‍ ഡി.ജി.പി നേരിട്ട് റിട്ട. ഉദ്യോഗസ്ഥരുടെ ഉപദേശംതേടി അലയേണ്ട അവസ്ഥയും വന്നു.
ഇതിനിടെയാണ് നിലവിലുള്ള സര്‍ക്കാര്‍ വീഴുന്നതും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതും. പിന്നീട് ആദ്യത്തെ അന്വേഷണ സംഘത്തെ അടിമുടി മാറ്റി. ആദ്യ അന്വേഷണ സംഘം നടന്ന വഴിയില്‍ നിന്നുതന്നെ ഇവര്‍ പുതിയ തെളിവുകള്‍ തപ്പിയെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.