മൂന്നാറിലെ ടാറ്റയുടെ എസ്റ്റേറ്റ് ബംഗ്ളാവുകള്‍ക്ക് പ്രവര്‍ത്തനാനുമതി

കൊച്ചി: മൂന്നാറില്‍ ടാറ്റ കമ്പനിയുടെ കൈവശമുള്ള എസ്റ്റേറ്റ് ബംഗ്ളാവുകള്‍ ടൂറിസം ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് നിയമ തടസ്സമില്ളെന്ന സിംഗ്ള്‍ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ബംഗ്ളാവുകള്‍ ഉപാധികളോടെ പ്രവര്‍ത്തിപ്പിക്കാമെന്നും അഞ്ച് ശതമാനത്തിലധികം കൈവശ ഭൂമി ടൂറിസം ആവശ്യത്തിന് ഹരജിക്കാര്‍ ഉപയോഗിക്കരുതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.

കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് പ്രകാരം കമ്പനിക്ക് തിരികെ ലഭിച്ച ഭൂമിയില്‍ വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായി ബംഗ്ളാവുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിക്കാമെന്ന സിംഗ്ള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
എസ്റ്റേറ്റ് ബംഗ്ളാവുകളുടെയും ഹോം സ്റ്റേകളുടെയും പ്രവര്‍ത്തനം പാട്ടക്കരാര്‍ ലംഘനമാണെന്ന് ആരോപിച്ച് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ഇവ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്ത ജില്ലാ കലക്ടറുടെയും ലൈസന്‍സ് നിഷേധിച്ച പഞ്ചായത്തുകളുടെയും നടപടി ചോദ്യം ചെയ്ത് കണ്ണന്‍ദേവന്‍ കമ്പനി നല്‍കിയ ഹരജിയിലായിരുന്നു നേരത്തേ സിംഗ്ള്‍ബെഞ്ച് ഉത്തരവ്. 21 എസ്റ്റേറ്റ് ബംഗ്ളാവുകളുടെ പ്രവര്‍ത്തനം തടഞ്ഞ നടപടിയാണ് സിംഗ്ള്‍ബെഞ്ച് റദ്ദാക്കിയിരുന്നത്.

കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്നും ഇത് പരിഗണിക്കാതെയാണ് സിംഗ്ള്‍ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. വനഭൂമിയും സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം ലംഘിച്ചാണ് ഭൂമി കൈവശം വെക്കലും കൈമാറ്റവും നടത്തിയിരിക്കുന്നത്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറ്റം നടന്നതെന്നും വിദേശ കമ്പനി കണ്ണന്‍ ദേവന് ഭൂമി കൈമാറിയത് റിസര്‍വ് ബാങ്കിന്‍െറ അനുമതിയോടെയല്ളെന്നതും സിംഗ്ള്‍ബെഞ്ച് കണക്കിലെടുത്തിട്ടില്ളെന്ന് അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. ആകെ ഭൂമിയുടെ അഞ്ച് ശതമാനം വരെ സ്ഥലത്ത് ടൂറിസം പദ്ധതികളുടെ ഭാഗമായി ബംഗ്ളാവുകളും ഹോം സ്റ്റേകളും അനുവദിക്കാമെന്ന് ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു സിംഗ്ള്‍ബെഞ്ച് ഉത്തരവ്. ഹോട്ടലുകളായും റിസോര്‍ട്ടുകളായും ഉപയോഗിക്കുന്നവ രൂപമാറ്റമോ കേടുപാടുകളോ വരുത്താതെ ആ പ്രവര്‍ത്തനത്തിന് വേണ്ടി തന്നെ ഉപയോഗിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സര്‍ക്കാറിന്‍െറ അവകാശവും ഇടക്കാല ഉത്തരവിലെ നിര്‍ദേശങ്ങളും അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.