സംസ്ഥാന സർക്കാർ എന്ത് നടപടി സ്വീകരിച്ചു? -സംവരണ പട്ടിക കാലോചിത പുതുക്കലിൽ ഹൈകോടതി

കൊച്ചി: സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതിന് സംസ്ഥാന സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് മുഴുവൻ സംവരണ ആനുകൂല്യം ലഭിക്കുംവിധം സംവരണ പട്ടിക പുതുക്കാൻ സാമൂഹിക, സാമ്പത്തിക സർവേ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന 2020ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹരജി വീണ്ടും ആഗസ്റ്റ് 14ന് പരിഗണിക്കാൻ മാറ്റി.

സംവരണ പട്ടിക കാലോചിതമായി പുതുക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആൻഡ് വിജിലന്‍സ് കമീഷന്‍ ട്രസ്റ്റ് അടക്കം നല്‍കിയ ഹരജികളിലാണ് 2020ൽ കോടതി ഉത്തരവുണ്ടായത്. മുസ്ലിംകള്‍ക്കും ആദിവാസി-ദലിത് അടക്കമുള്ള മറ്റു 70ലധികം പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വിസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ഇന്ദ്ര സാഹ്നി കേസിലെ സുപ്രീംകോടതി വിധി പ്രകാരം 10 വര്‍ഷത്തില്‍ സംവരണ പട്ടിക പുതുക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ചട്ടത്തിലെ 11ാം വകുപ്പ് പ്രകാരവും 10 വര്‍ഷത്തില്‍ പട്ടിക പുതുക്കണം. എന്നാൽ, ഇക്കാര്യത്തിൽ നടപടിയുണ്ടാകാത്തത് പിന്നാക്കക്കാരിലെ മുന്നാക്കക്കാര്‍ക്ക് മാത്രം ആനുകൂല്യം ലഭിക്കാന്‍ കാരണമാവുന്നുവെന്നായിരുന്നു ഹരജിയിലെ ആരോപണം.

ഹരജി തീർപ്പാക്കിയ കോടതി ആറു മാസത്തിനകം ചട്ടത്തിലെ 11ാം വകുപ്പടക്കം പരിഗണിച്ച് സർവേ നടത്തി സംവരണ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കാനായിരുന്നു നിർദേശിച്ചത്. ഇതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും 2021ൽ തള്ളി. ഒരു വർഷത്തിനകം ഉത്തരവ് നടപ്പാക്കാനുള്ള നിർദേശവും നൽകി.

എന്നാൽ, അഞ്ചു വർഷം കഴിഞ്ഞിട്ടും കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും കോടതിയോട് അനാദരവ് കാട്ടുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖേന കോടതിയലക്ഷ്യ ഹരജി നൽകിയത്. ഉത്തരവ് നടപ്പാക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - സംവരണ പട്ടിക കാലോചിത പുതുക്കലിൽ സർക്കാർ എന്തുചെയ്തെന്ന് ഹൈകോടതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.