സര്‍ക്കാര്‍ സൈറ്റുകളുടെ സുരക്ഷ: സൈബര്‍ സെക്യൂരിറ്റി മോണിറ്ററിങ് സെന്‍റര്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്താനും സൈബര്‍ ആക്രമണങ്ങളെ ചെറുക്കാനും സൈബര്‍ സെക്യൂരിറ്റി മോണിറ്ററിങ് സെന്‍റര്‍ സ്ഥാപിക്കുന്നു. സംസ്ഥാന ഡാറ്റാ സെന്‍ററുകള്‍ക്ക് അനുബന്ധമായി സ്ഥാപിക്കുന്ന നീരിക്ഷണസംവിധാനം രാജ്യത്ത് ആദ്യത്തേതാണെന്ന പ്രത്യേകതയുണ്ട്. ഐ.ടി മിഷന് കീഴിലെ സെര്‍ട്ട്-കെയുടെ (കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം) മേല്‍നോട്ടത്തിലാണ് സംരംഭം.

സര്‍ക്കാര്‍ വെബ്സൈറ്റുകളിലേക്കുള്ള എല്ലാ പ്രവേശങ്ങളും നിരീക്ഷിക്കല്‍, ഒൗദ്യോഗിക സൈറ്റുകളിലേക്കുള്ള അസാധാരണമായ സൈബര്‍ ഇടപെടലുകളെ ചെറുക്കല്‍, ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനും കൈകടത്താനും പഴുതുകളുണ്ടോ എന്നത് ശാസ്ത്രീയമായി പരിശോധിക്കല്‍ തുടങ്ങിയവയാണ് മോണിറ്ററിങ് സെന്‍റര്‍ നിര്‍വഹിക്കുക. സര്‍ക്കാര്‍ വെബ്സൈറ്റുകളെ വികൃതമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷക്ക് ഊന്നല്‍ നല്‍കുന്നത്. ഒരേ സൈറ്റില്‍ 5-10 സെക്കന്‍ഡുകളില്‍ ആയിരക്കണക്കിന് സന്ദര്‍ശനങ്ങള്‍, ലോഗിന്‍ ചെയ്ത് ഉള്ളില്‍ കടക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ എന്നിവയാണ് പ്രധാനമായും ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. മോണിറ്ററിങ് സെന്‍റര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത്തരം നീക്കങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും സോഫ്റ്റ്വെയറിന്‍െറ സഹായത്തോടെ തടയാനും സാധിക്കും. സാധ്യമാകും വേഗത്തില്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പുറമേ, എല്ലാ വകുപ്പുകള്‍ക്കും ബാധകമാവുംവിധം സര്‍ക്കാറിന്‍െറ സൈബര്‍സുരക്ഷാനയം കൂടി യാഥാര്‍ഥ്യമാകുന്നതോടെ കൈയേറ്റങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാകും. വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ഉള്ളടക്കം കൃത്യമായി മാറ്റാറുണ്ടെങ്കിലും സൈറ്റിന്‍െറ സുരക്ഷാക്രമീകരണങ്ങള്‍ സമയബന്ധിതമായി പരിഷ്കരിക്കാത്തതാണ് (അപ്ഡേറ്റ്) സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള പ്രധാന കാരണം. കഴിഞ്ഞവര്‍ഷം ഒൗദ്യോഗിക വെബ്സൈറ്റടക്കം 50ഓളം സര്‍ക്കാര്‍ സൈറ്റുകളില്‍ വികൃതമാക്കല്‍ ശ്രമം നടന്നിരുന്നു. സംസ്ഥാന ഡാറ്റാ സെന്‍ററിന് പുറത്ത് സ്വകാര്യ സെര്‍വറുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറ്റുകളിലാണ് കൂടുതല്‍ കൈയേറ്റ ശ്രമമുണ്ടാകുന്നത്.

ഇ-ഗവേണന്‍സ് സംരംഭങ്ങളില്‍ ഏറെ മുന്നേറിയ സംസ്ഥാനത്ത് ഒൗദ്യോഗിക വെബ്സൈറ്റുകളുടെ സുരക്ഷ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സുരക്ഷാപ്രശ്നം ബോധ്യപ്പെടുന്ന പക്ഷം ഏത് സര്‍ക്കാര്‍ വെബ്സൈറ്റിനെയും ഏത് സമയവും പിന്‍വലിക്കാനുള്ള അധികാരം ഇതിനോടകം ഐ.ടി മിഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും മുമ്പ് രണ്ടും മൂന്നും തവണ സെക്യൂരിറ്റി ഓഡിറ്റിങ് നടത്താറുണ്ട്. പുതിയ വെബ്സൈറ്റുകള്‍ക്ക് ഇത്തരം പരിശോധനകള്‍ നിര്‍ബന്ധവുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.