കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക്കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ പരിധിയിലുള്ളവരാണിവര്‍. ഭട്ട്റോഡിലെ 65 വയസ്സുള്ള സ്ത്രീക്കും നല്ലളത്തെ 12കാരിക്കുമാണ് ചൊവ്വാഴ്ച ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇരുവരും തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.  ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. രാമനാട്ടുകര, നടുവണ്ണൂര്‍ സ്വദേശികളാണ് ജില്ലയില്‍ രോഗമുള്ളതായി ഉറപ്പുവരുത്തിയ മറ്റു രണ്ടുപേര്‍. ആരോഗ്യവകുപ്പിന്‍െറ കണക്കുപ്രകാരം 14 പേര്‍ക്കാണ് രോഗബാധയുള്ളതായി സംശയിക്കുന്നത്. ഡിഫ്തീരിയ ബാധിച്ച ഒരു സ്ത്രീയൊഴിച്ച് ബാക്കിയെല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ഇവരെ ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍നിന്നായി മെഡിക്കല്‍ കോളജില്‍ 31 പേര്‍ ചികിത്സയിലുണ്ട്. ഇതുകൂടാതെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ മൂന്നുപേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഡിഫ്തീരിയ കൂടാതെ നാല് മലേറിയ, രണ്ട് ഡെങ്കിപ്പനി, നാല് എലിപ്പനി കേസുകളും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
കോര്‍പറേഷന്‍ പരിധിയിലെ മാങ്കാവ്, കോവൂര്‍, കല്ലായി എന്നിവിടങ്ങളിലെ യുവാക്കള്‍ക്കും ചേളന്നൂര്‍ സ്വദേശിക്കുമാണ് മലേറിയ. ഇവയെല്ലാം ജില്ലക്ക് പുറത്തുനിന്ന് രോഗം പകര്‍ന്ന കേസുകളാണ്. ജില്ലയില്‍ ചൊവ്വാഴ്ച നാലുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അരീക്കാട് സ്വദേശിയായ സ്ത്രീക്കും കുരുവട്ടൂര്‍, ഫറോക്ക്, കക്കോടി സ്വദേശികളായ യുവാക്കള്‍ക്കുമാണ് എലിപ്പനി. പുതുപ്പാടിയില്‍ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 50ഉം 66ഉം വയസ്സുള്ള സ്ത്രീകള്‍ക്കാണ് രോഗം. ഇതുകൂടാതെ പുതുപ്പാടി, ചൂനൂര്‍, കൊളത്തറ, കിഴക്കോത്ത് എന്നിവിടങ്ങളില്‍നിന്ന് സ്ഥിരീകരിക്കാത്ത നാല് കേസുകളുമുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി നാല് കേസുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം കോര്‍പറേഷന്‍ പരിധിയിലുള്ളവരാണ്. ഹെപ്പറ്റൈറ്റിസ് എ രണ്ട് സ്ഥിരീകരിച്ച കേസുകളും നാല് സംശയിക്കുന്ന കേസുകളുമുണ്ട്.ജില്ലയില്‍ ചൊവ്വാഴ്ച പനി ബാധിച്ച് 1082 പേര്‍ വിവിധ സര്‍ക്കാറാശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 29 പേരെ കിടത്തിചികിത്സിക്കാനാരംഭിച്ചു. വയറിളക്കം ബാധിച്ച് 396 പേരാണ് എത്തിയത്. ഇതില്‍ 17 പേര്‍ അഡ്മിറ്റായി.

മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയ വാര്‍ഡ് തുറന്നു
കോഴിക്കോട്: ജില്ലയില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിഫ്തീരിയക്കാര്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നു. കാഷ്വാലിറ്റിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന ട്രോമ വാര്‍ഡിലാണ് ഡിഫ്തീരിയ വാര്‍ഡ് സജ്ജീകരിച്ചത്. നിലവില്‍ പകര്‍ച്ചവ്യാധി വാര്‍ഡായ 43ല്‍ പ്രവേശിപ്പിച്ചിരിക്കുന്ന 10 രോഗികളെ പുതിയ വാര്‍ഡിലേക്ക് മാറ്റി. ഡിഫ്തീരിയ നിയന്ത്രണവിധേയമായ 10 പേരെയാണ് മാറ്റിയത്. ഇതിനുശേഷം പകര്‍ച്ചവ്യാധി വാര്‍ഡില്‍ 21 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ 18ാം വാര്‍ഡില്‍ മൂന്നു കുട്ടികള്‍ ചികിത്സയിലുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലക്കാരാണ് രോഗികള്‍.  ഒരാഴ്ചയായി കുട്ടികളെക്കാള്‍ മുതിര്‍ന്നവരാണ് ഡിഫ്തീരിയ ലക്ഷണങ്ങളുമായി ചികിത്സക്കത്തെുന്നത്.
ജില്ലയില്‍ രോഗം വ്യാപകമാവുമ്പോഴും മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയക്കാരെ മറ്റു പകര്‍ച്ചവ്യാധികള്‍ ബാധിച്ചവര്‍ക്കൊപ്പം കിടത്തിയത് ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. വെള്ളിയാഴ്ച ഫാമിലി വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഡിഫ്തീരിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് പ്രത്യേക വാര്‍ഡ് തുടങ്ങിയത്. ഇതിനായി ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താല്‍ക്കാലിക ജീവനക്കാരെ ഡിഫ്തീരിയ വാര്‍ഡിലേക്ക് നിയമിച്ചിട്ടുണ്ട്. അഞ്ച് നഴ്സുമാരെയും മൂന്ന് അറ്റന്‍ഡര്‍മാരെയും ഒരു ഫാര്‍മസിസ്റ്റിനെയുമാണ്  നിയമിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.