ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം: സുപ്രീംകോടതിയില്‍ ഫെബ്രുവരി എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് മന്ത്രി

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം വിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടുള്ളതായിരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേത്രവിശ്വാസികളുടെ താല്‍പര്യങ്ങള്‍ മാനിക്കും. കഴിഞ്ഞ സര്‍ക്കാറിന്‍െറ നിലപാടല്ല ഈ സര്‍ക്കാറിന്‍േറത്. അതനുസരിച്ചുള്ള സത്യവാങ്മൂലമായിരിക്കും നല്‍കുകയെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തിങ്കളാഴ്ച വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് സത്യവാങ്മൂലത്തിന് അന്തിമരൂപം നല്‍കും. അതിനുശേഷം മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി ഫെബ്രുവരി എട്ടിനകം സത്യവാങ്മൂലം നല്‍കും. പത്തിനും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരും നല്‍കിയ പൊതുതാല്‍പര്യഹരജി പരിഗണിക്കവേ  പുതിയ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനസര്‍ക്കാറിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. 2008ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശം അനുവദിക്കാമെന്നുകാട്ടി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.