ഗുലാം അലി കോഴിക്കോട്ട് എത്തി; വൈകിട്ട് ഗസല്‍ സന്ധ്യ

കോഴിക്കോട്: ഗസല്‍ സന്ധ്യക്കായി ഗുലാം അലി കോഴിക്കോട്ട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ ഗുലാം അലിക്ക് മുൻ മന്ത്രി എളമരം കരീമിന്‍റെ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. വൈകുന്നേരം ആറിന് സ്വപ്നനഗരിയില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഗസല്‍ സന്ധ്യ നടക്കുക. 15,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കിയ പരിപാടിയിലേക്കുള്ള പ്രവേശം സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.

ശിവസേനയുടെ എതിര്‍പ്പുമൂലം രാഷ്ട്രീയ പ്രാധാന്യം നേടിയ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍, എം.എ. ബേബി എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ആദരിക്കും. കോഴിക്കോടിന്‍റെ ഉപഹാരം മേയര്‍ വി.കെ.സി. മമ്മദ്കോയ, ഗുലാം അലിക്ക് കൈമാറും. എം.കെ. രാഘവന്‍ എം.പി പൊന്നാട അണിയിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പ്രശംസാപത്രം സമര്‍പ്പിക്കും. എം.എല്‍.എമാരായ എളമരം കരീം, എ. പ്രദീപ്കുമാര്‍, എ.കെ. ശശീന്ദ്രന്‍, എം.വി. ശ്രേയാംസ്കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ സംബന്ധിക്കും.

പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് ഇരിപ്പിടം ഒരുക്കിയത്. വൈകുന്നേരം 4.30 മുതല്‍ മാത്രമേ സദസിലേക്ക് പ്രവേശം ആരംഭിക്കൂ. പി.എച്ച്.ഡി റോഡിലൂടെയുള്ള വാഹനങ്ങളുടെ പ്രവേശത്തിന് നിയന്ത്രണമുണ്ട്. എരഞ്ഞിപ്പാലം ബൈപാസിലെ താല്‍ക്കാലിക പാലത്തിലൂടെയാണ് പ്രവേശിക്കേണ്ടത്. കൂടാതെ, എരഞ്ഞിപ്പാലം മുതല്‍ അരയിടത്തുപാലം വരെയുള്ള ബൈപാസ് റോഡില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശകര്‍ ബാഗുകള്‍, വെള്ളക്കുപ്പികള്‍ എന്നിവ കൈവശം വെക്കാന്‍ പാടില്ലെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ അതിഥിയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പരിപാടികളുടെ നിയന്ത്രണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയമായായിരിക്കും. സ്വപ്നനഗരി സി.സി. ടി.വി കാമറകളുടെ നിരീക്ഷണത്തിലായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.