മെത്രാപ്പോലീത്തയെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി

കോലഞ്ചേരി: മുന്‍ ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ളീമിസ് മെത്രാപ്പോലീത്തയെ  യാക്കോബായ സഭയില്‍നിന്നും മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും പുറത്താക്കിയ നടപടി കോടതി റദ്ദാക്കി. മെത്രാപ്പോലീത്തയെ പുറത്താക്കി സഭാ മേലധ്യക്ഷനായ പാത്രിയാര്‍ക്കീസ് ബാവയുടെ പേരില്‍ ഇറക്കിയ കല്‍പന വ്യാജമാണെന്ന് കണ്ടത്തെിയാണ് പെരുമ്പാവൂര്‍ സബ്കോടതി ജഡ്ജി സി.കെ. ബൈജുവിന്‍െറ ഉത്തരവ്. സഭയിലെ പ്രാഥമികാംഗത്വം നിലനിര്‍ത്തി മെത്രാപ്പോലീത്ത എന്ന മേല്‍പട്ടസ്ഥാനത്തോട്  അനുബന്ധിച്ച് കര്‍മങ്ങള്‍ ചെയ്യുന്നത് തടയരുതെന്ന് സഭാ നേതൃത്വത്തിന് കോടതി നിര്‍ദേശം നല്‍കി. അഡ്വ. സാബു തൊഴുപ്പാടന്‍ മുഖേന നല്‍കിയ ഹരജിയിലാണ് കോടതി വിധി.

മെത്രാപ്പോലീത്തയാക്കുന്നതിന് തന്നില്‍നിന്ന് കാതോലിക്ക ബാവ മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയെന്നും തനിക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതാണ് മോര്‍ ക്ളീമിസിനെതിരെയുള്ള മുടക്കിന് കാരണമായത്.  മോര്‍ ക്ളീമിസിനെ ബലപ്രയോഗത്തിലൂടെ പിടിച്ചുകൊണ്ടുപോയ സഭാ നേതൃത്വത്തിന്‍െറ നടപടി ക്രമിനല്‍ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ഇടുക്കി ഭദ്രാസനത്തിനുവേണ്ടി മോര്‍ ക്ളീമിസ് വന്‍തുകകള്‍ മുടക്കി സ്ഥലം വാങ്ങിയത് ശരിയാണെന്നും ഇത് സഭാ നേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരമായിരുന്നെന്നും കോടതി കണ്ടത്തെി.  ഇദ്ദേഹത്തിനെതിരെ സഭ നിയോഗിച്ച അന്വേഷണ കമീഷന്‍ സ്വാഭാവികനീതി നല്‍കിയിട്ടില്ളെന്ന് കോടതി പറഞ്ഞു. കേസ് നടത്തിപ്പിന്‍െറ ചെലവ് മോര്‍ ക്ളീമിസിന് പ്രതികള്‍ നല്‍കണമെന്നും വിധിയില്‍ നിര്‍ദേശമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.