ഇറക്കുമതി തീരുവ കൂട്ടി; പഞ്ചസാരക്ക് വില ഉയര്‍ന്നു

കോഴിക്കോട്: ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ പഞ്ചസാരക്ക് വില ഉയര്‍ന്നു. 105 ശതമാനത്തോളമാണ് തീരുവ വര്‍ധിപ്പിച്ചത്. ക്വിന്‍റലിന് തീരുവ 95 രൂപയായിരുന്നത് 195 രൂപയായി കൂടി. ഇതോടെ ക്വിന്‍റലിന് 3120 രൂപ വിലയുണ്ടായിരുന്നത് 3270 രൂപയായി.  മൊത്ത വില്‍പന കേന്ദ്രത്തില്‍ പഞ്ചസാരയുടെ വില കിലോക്ക് ഒരു രൂപ മുതലാണ് വര്‍ധന ഉണ്ടായത്.  ഗ്രാമങ്ങളിലെ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍  അഞ്ചു രൂപയോളം വില വര്‍ധിക്കും. അതായത്, കിലോക്ക് 32 രൂപയായിരുന്നത് ചില്ലറ വില്‍പനകേന്ദ്രത്തില്‍ 35 മുതല്‍ 37 രൂപ വരെയാകും.

പഞ്ചസാര ഉപയോഗിച്ച് നിര്‍മിക്കുന്ന ബേക്കറി അടക്കമുള്ള ഉല്‍പന്നങ്ങളുടെ വിലയും കുത്തനെ ഉയരും. കാലങ്ങളായി കരിമ്പുകര്‍ഷകരുടെ ഭാഗത്തുനിന്നുള്ള ആവശ്യപ്രകാരമാണ് തീരുവ വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറ  വിശദീകരണം. ലോകതലത്തില്‍ പഞ്ചസാരയുടെ ഉല്‍പാദനം കുറയുമ്പോഴും ഇന്ത്യയില്‍  പഞ്ചസാര ഉല്‍പാദനം വര്‍ധിച്ചതും ഇതു കാരണം ഇന്ത്യന്‍ കര്‍ഷകരുടെ ഉല്‍പന്നം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടാത്ത സ്ഥിതി വന്നതുമാണ് പ്രശ്നത്തിന്‍െറ കാതല്‍.

ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക് ഇന്ത്യയുടേതിനെക്കാള്‍ വില കുറവായതിനാല്‍  ഇന്ത്യയിലെ  പഞ്ചസാര കെട്ടിക്കിടക്കാന്‍ ഇടയാക്കി.  ഇതോടെയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന ആവശ്യം കര്‍ഷകരും മില്ലുടമകളും ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം തീരുവ 40 ശതമാനം ഉയര്‍ത്തിയിരുന്നു.  2012-13 കാലത്ത് 1774.86 ലക്ഷം ടണായിരുന്നത് 2015-16 കാലത്ത് 1734.05 ആയാണ് ലോകതലത്തില്‍ കുറഞ്ഞത്. ഇന്ത്യയില്‍ ഇതേ കാലത്ത് 2.63 ശതമാനം ഉല്‍പാദന വര്‍ധന ഉണ്ടായി.

2014-15 കാലത്ത് ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ലോക പഞ്ചസാര ഉല്‍പാദനത്തില്‍ 17 ശതമാനം ഇന്ത്യയുടേതാണ്.  ബ്രസീലില്‍നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും പഞ്ചസാര ഇറക്കുമതി ചെയ്യുന്നത്.പഞ്ചസാര വിലയില്‍ ജൂലൈയോടെ 8.46 ശതമാനം വര്‍ധന ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ജനുവരിയേക്കാള്‍ ഈ വര്‍ഷം ജനുവരിയില്‍ 9.56 ശതമാനം മുതല്‍ 15.38 ശതമാനം വരെ വര്‍ധനയാണ് മൊത്ത വില്‍പന കേന്ദ്രങ്ങളില്‍ ഉണ്ടായത്. കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പഞ്ചസാര എത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.