100 കോടിയുടെ പദ്ധതി; കേന്ദ്ര ടൂറിസം വകുപ്പ് ആര്‍ക്കിടെക്ട് ശബരിമലയില്‍ സ്ഥല പരിശോധന നടത്തി


ശബരിമല: സ്വദേശി ദര്‍ശനില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് ശബരിമലയില്‍ 100 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി സ്ഥല പരിശോധന നടത്തി. കേന്ദ്ര ടൂറിസം വകുപ്പ് ആര്‍ക്കിടെക്ട് വൈബോ പ്രകാശാണ് പമ്പ-സന്നിധാനം ഭാഗങ്ങള്‍ തിങ്കളാഴ്ച പരിശോധിച്ചത്. സംസ്ഥാന ടൂറിസം വകുപ്പ് പ്ളാനിങ് ഓഫിസര്‍ ഡോ. ഉദയകുമാര്‍, ടൂറിസം ജോയന്‍റ് ഡയറക്ടര്‍ മോഹനന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ മുരളീ കൃഷ്ണന്‍, ജോളി ഉല്ലാസ്, കേരള ടൂറിസം വകുപ്പ് ആര്‍ക്കിടെക്ട് ഇറാം എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശബരിമല സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് നടപ്പാക്കുന്നത്. പമ്പ, സന്നിധാനം, ട്രക്കിങ് പാത്ത്, എരുമേലി ഭാഗങ്ങള്‍ സംഘം സന്ദര്‍ശിച്ചു. എരുമേലിയില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, പൊലീസ് എയ്ഡ്പോസ്റ്റ്, പില്‍ഗ്രിമേജ് വെല്‍നസ് സെന്‍റര്‍, ടോയ്ലറ്റ് ടോക്, കുടിവെള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തും. പമ്പയില്‍ തീര്‍ഥാടകര്‍ക്ക് കുളിക്കാന്‍ ബാത്തിങ് പ്ളാറ്റ്ഫോം, ഷവറുകള്‍ എന്നിവ സ്ഥാപിക്കും. ദിനം പ്രതി അഞ്ച് എം.എല്‍.ഡി ശേഷിയുള്ള ബയോളജിക്കല്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പമ്പയില്‍ സ്ഥാപിക്കും. അന്നദാനമണ്ഡപത്തോട് ചേര്‍ന്ന് വിശ്രമകേന്ദ്രവും മെഡിക്കല്‍ എയ്ഡ് പോയന്‍റുമുണ്ടാകും. പമ്പയില്‍ 200 ടോയ്ലറ്റുകള്‍ ഉള്‍പ്പെടുന്ന മള്‍ട്ടി ടോയ്ലറ്റ് കോംപ്ളക്സ് സ്ഥാപിക്കും. പമ്പ-നീലിമല-സന്നിധാനം പാതയില്‍ കല്ലുപാകി പാതയുടെ ഇരുവശവും തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും. കൂടുതല്‍ വിശ്രമകേന്ദ്രവും പാതയില്‍ അര കി.മീ. ഇടവിട്ട് കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സംവിധാനവും ഒരുക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.