ശ്രീകൃഷ്ണജയന്തിദിനത്തില്‍ സി.പി.എമ്മില്‍ ‘കാമറക്കണ്ണ്’

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തിദിനത്തില്‍  സംസ്ഥാനതലത്തില്‍ 2000 കേന്ദ്രങ്ങളില്‍ സി.പി.എം നടത്തുന്ന സാംസ്കാരിക സദസ്സുകളിലും ഘോഷയാത്രകളിലും പാര്‍ട്ടി കേഡറുകളുടെയും കുടുംബങ്ങളുടെയും  പങ്കാളിത്തം നിരീക്ഷണവിധേയമാക്കാന്‍ രഹസ്യ സംവിധാനം. പാര്‍ട്ടിയുടെ സാംസ്കാരിക പരിപാടി ഉണ്ടായിട്ടും ബാലഗോകുലവുമായി സഹകരിക്കുന്നവരുണ്ടോ എന്നും പാര്‍ട്ടി പരിപാടികളില്‍നിന്ന് മാറിനില്‍ക്കുന്നവര്‍ ആരൊക്കെയാണെന്നും നിരീക്ഷിക്കാനാണ് ഏരിയാതലത്തില്‍ ചിലര്‍ക്ക് പ്രത്യേകം ചുമതല നല്‍കിയിരിക്കുന്നത്.

സംഘ്പരിവാര്‍ നിയന്ത്രണത്തില്‍ ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ സി.പി.എം കുടുംബങ്ങള്‍ ആകൃഷ്ടരാകുന്നത് തടയുന്നതിന് കഴിഞ്ഞ വര്‍ഷം പാര്‍ട്ടി നടത്തിയ ഘോഷയാത്രകളും ഹിന്ദുമത അവതാരങ്ങളുടെ പുനരാവര്‍ത്തനമായെന്ന വിമര്‍ശത്തെതുടര്‍ന്നാണ്  ഇക്കുറി ചട്ടമ്പിസ്വാമികളുടെയും നാരായണഗുരുവിന്‍െറയും അയ്യങ്കാളിയുടെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍, ബാലഗോകുലവുമായി സഹകരിക്കാതെതന്നെ തങ്ങള്‍ക്ക് ഹിന്ദുമതാചാരപ്രകാരമുള്ള ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ അവസരമുണ്ടാകേണ്ടതില്ളേ എന്ന ചോദ്യം ചില കോണുകളില്‍നിന്ന് ഉയര്‍ന്നതാണ് ‘കാമറനിരീക്ഷണം’ ഏര്‍പ്പെടുത്താന്‍ കാരണം.

ബാലഗോകുലത്തെ മറികടക്കുന്നവിധത്തില്‍ ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ പാര്‍ട്ടി ഘോഷയാത്ര കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ വ്യാപകമായി നടത്തിരുന്നു. ഘോഷയാത്രയില്‍ ചില കുചേലവേഷങ്ങളും പ്രത്യക്ഷപ്പെട്ടു. നാരായണഗുരുവുമായി ബന്ധപ്പെട്ട അപകീര്‍ത്തികരമായ ദൃശ്യം ആവിഷ്കരിച്ചതും വിവാദമായി.
പാര്‍ട്ടിവേദികളില്‍ രൂക്ഷമായ വിമര്‍ശത്തിന് വിധേയമായ ഈ പരിപാടി ഒടുവില്‍ പരിഷ്കരിച്ചാണ് ഇക്കുറി  ചട്ടമ്പിസ്വാമികളുടെ ജയന്തിദിനം ശ്രീകൃഷ്ണജയന്തിദിനമായ ആഗസ്റ്റ് 24ന് ഘോഷയാത്രയോടെ നടത്താന്‍ സംസ്ഥാന നേതൃത്വം നേരിട്ട് തീരുമാനിച്ചത്. അയ്യങ്കാളി ജയന്തിയായ ആഗസ്റ്റ് 28 വരെ നീളുന്ന 2000 സാംസ്കാരിക സദസ്സാണ് സംഘടിപ്പിക്കുന്നത്.

നാരായണഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്‍െറ നൂറാം വാര്‍ഷികംകൂടി ഇതോടൊപ്പം  ആചരിക്കുന്നുണ്ട്. 24നുശേഷമുള്ള മറ്റു പരിപാടികളില്‍ പാര്‍ട്ടിയുടെ ജാതിവിരുദ്ധ നിലപാടുകൂടി ഊന്നിപ്പറയുന്ന സദസ്സുകളാണ് സംഘടിപ്പിക്കുക. ഹിന്ദുമത വിശേഷദിനങ്ങളായ ഏകാദശി, പൊങ്കല്‍, വിനായക ചതുര്‍ഥി, ശ്രാവണപൗര്‍ണമി തുടങ്ങിയവയോടൊപ്പം ആചരിക്കപ്പെടുന്ന ശ്രീകൃഷ്ണജന്മാഷ്ടമി ബാലഗോകുലത്തിന്‍െറ മറവിലല്ലാതെ പാര്‍ട്ടിക്ക് ആചരിച്ചുകൂടേ എന്നാണ് ചിലര്‍ ഉന്നയിക്കുന്ന വാദം. ഇതോടെയാണ് 24ന് നടക്കുന്ന പരിപാടിയില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

രാവിലെ മുതല്‍ ഉച്ചവരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിവിധ പരിപാടികള്‍ പാര്‍ട്ടി ബ്രാഞ്ചുകളിലുണ്ടാകും; വൈകീട്ട് ഘോഷയാത്രയും. ബാലഗോകുല ഘോഷയാത്രയെക്കാള്‍ പാര്‍ട്ടി ഘോഷയാത്ര വര്‍ണാഭമാക്കാമെന്ന് അനുവാദം നല്‍കിയ നേതൃത്വം, പക്ഷേ, ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളൊന്നും ഘോഷയാത്രയില്‍ ഉണ്ടാകരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.