മാധ്യമം ‘വെളിച്ചം’ എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

കൊല്ലം:സര്‍ക്കാര്‍ സ്കൂളുകള്‍ക്കൊപ്പം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സ്കൂളുകളുടെ നിലവാരമുയര്‍ത്താന്‍ പി.ടി.എ കമ്മിറ്റികള്‍ കൂടാതെ അക്കാദമിക് കൗണ്‍സിലുകള്‍ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ക്ക് മാധ്യമം ദിനപത്രം ഏര്‍പ്പെടുത്തിയ മാധ്യമം ‘വെളിച്ചം’ എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അവര്‍. വിദ്യാഭ്യാസമേഖലയെ പരമപ്രധാനമായാണ് സര്‍ക്കാര്‍ കാണുന്നത്. എല്ലാ ആധുനിക പഠനസങ്കേതങ്ങളും സ്കൂളുകളില്‍ എത്തിക്കും. സ്കൂളുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക് നിലവാരവും ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. ഓരോ മേഖലയിലെയും പ്രമുഖവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് അക്കാദമിക് കൗണ്‍സിലുകള്‍ രൂപവത്കരിക്കുക. അത്തരം കാര്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ മാധ്യമം ‘വെളിച്ച’ത്തിനും കഴിയണം. 1000ത്തില്‍ 1000 മാര്‍ക്കും വാങ്ങി വിജയിച്ച കുട്ടികള്‍ നാടിന്‍െറ വാഗ്ദാനങ്ങളാണെന്നും അവര്‍ പറഞ്ഞു.

വ്യതിരിക്തതകളിലൂടെ മാധ്യമപ്രവര്‍ത്തനം എങ്ങനെ നടത്താമെന്ന് കേരളത്തിന് കാട്ടിത്തന്ന പത്രവും ചാനലുമാണ് മാധ്യമവും മീഡിയവണുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. പഠിച്ച് എത്ര ഉന്നതിയിലത്തെിയാലും അതിന് നമുക്ക് സാഹചര്യമൊരുക്കിയ മാതാപിതാക്കളെ വിസ്മരിക്കരുതെന്ന് അനുമോദനപ്രഭാഷണം നടത്തിയ എം. നൗഷാദ് എം.എല്‍.എ പറഞ്ഞു. മാധ്യമം ജനറല്‍ മാനേജര്‍ (അഡ്മിന്‍) കളത്തില്‍ ഫാറൂക്ക് അധ്യക്ഷത വഹിച്ചു.
കൊല്ലം രൂപതാ എജുക്കേഷന്‍ സെക്രട്ടറി ഫാ. ബിനു തോമസ്, വിമലഹൃദയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്ളോറിറ്റ മേരി എന്നിവര്‍ സംസാരിച്ചു. മാധ്യമം റെസിഡന്‍റ് മാനേജര്‍ വി.സി. മുഹമ്മദ് സലിം സ്വാഗതവും മാധ്യമം കൊല്ലം ബ്യൂറോ ഇന്‍ ചാര്‍ജ് ഡി. ബിനു നന്ദിയും പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ വിജയികള്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.