ഗുണ്ടാ ആക്രമണം: ഒല്ലൂര്‍ എസ്.ഐക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്ക്

തൃശൂര്‍: രണ്ടിടങ്ങളിലുണ്ടായ നാടന്‍ ബോംബേറിന് പിന്നാലെ, തൃശൂരില്‍ പൊലീസിനുനേരെയും ഗുണ്ടാ ആക്രമണം. വടിവാളും കത്തിയുമായി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ എസ്.ഐ ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഒല്ലൂരിന് സമീപം കാച്ചേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം നഗരത്തിനോടുചേര്‍ന്ന് രണ്ടിടങ്ങളിലുണ്ടായ ബോംബേറിലെ പ്രതികള്‍ ഒല്ലൂരിലെ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ടതോടെ വടിവാളുമായി ആക്രമിക്കുകയായിരുന്നു. ഒല്ലൂര്‍ എസ്.ഐ പ്രശാന്ത് ക്ളിന്‍റണ്‍, സി.പി.ഒമാരായ ധനേഷ്, ഗിരീഷ് കുമാര്‍, സിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടയിലും സംഘത്തിലെ രണ്ടുപേരെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി. രണ്ടുപേര്‍ രക്ഷപ്പെട്ടു.

അരണാട്ടുകരയില്‍ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ പ്രതികളെ പിടിക്കാനത്തെിയ പൊലീസുകാര്‍ക്കുനേരെയാണ് ഗുണ്ടകള്‍ വടിവാള്‍ വീശുകയും നാടന്‍ ബോംബ് എറിയുകയും ചെയ്തത്. അരണാട്ടുകരയിലെ കോഴി വ്യാപാരിയുടെ വീട്ടില്‍ ബൈക്കിലത്തെി ബോംബെറിഞ്ഞ കേസില്‍ അഞ്ചേരി സ്വദേശികളും ഗുണ്ടാത്തലവന്‍ കടവി രഞ്ജിത്തിന്‍െറ കൂട്ടാളികളുമായ നെയ്മര്‍ എന്ന നിനോ, കറുമ്പൂസ് എന്ന നെല്‍സണ്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിയ്യൂരില്‍ പൊലീസ് ഡ്രൈവറുടെ വീടിനു നേരെ ബോംബ് എറിഞ്ഞതും ഇവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അരണാട്ടുകര പടിഞ്ഞാറേ അങ്ങാടിയിലുള്ള കുന്നംകുമരത്ത് വീട്ടില്‍ ജോണ്‍സന്‍െറ വീടിനുനേരെ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ശക്തന്‍മാര്‍ക്കറ്റില്‍ ഇറച്ചി വ്യാപാരിയായ ഇയാളുടെ വീട്ടിലേക്ക് ബൈക്കിലത്തെിയ സംഘം പന്നിപ്പടക്കം എറിയുകയായിരുന്നു. മതിലില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ പന്നിപ്പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വെസ്റ്റ് സി.ഐ വി.കെ. രാജു പറഞ്ഞു. വ്യാപാരിയെ കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. 10,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട്  സംഘം ഏതാനും ദിവസമായി ഭീഷണിപ്പെടുത്തിയിരുന്നതായി ജോണ്‍സന്‍െറ മകന്‍ പറഞ്ഞു.

വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് വിയ്യൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ മനോജിന്‍െറ  അവണൂരിലുള്ള വീടിനുനേരെ ബൈക്കിലത്തെിയ സംഘം പന്നിപ്പടക്കം എറിഞ്ഞത്. കുറച്ചുനാള്‍ മുമ്പ് കുറ്റിമുക്കിലെ ഫ്ളാറ്റില്‍ അക്രമമുണ്ടാക്കിയ കടവി രഞ്ജിത്തിനെ വിയ്യൂര്‍ പൊലീസ് ഓടിച്ചിട്ട് പിടിച്ചിരുന്നു. ഇതിന്‍െറ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.  സംഘം ഒളിവില്‍ കഴിഞ്ഞ സ്ഥലത്തുനിന്ന് രണ്ട് നാടന്‍ ബോംബും വടിവാളും കത്തിയും കണ്ടെടുത്തു. പറവട്ടാനിയിലും  നടത്തറയിലും  മറ്റൊരു ആക്രമണത്തിന്  ആസൂത്രണം ചെയ്താണ് സംഘം കാച്ചേരിയിലെ ഒളിസങ്കേതത്തില്‍ തമ്പടിച്ചതെന്ന് പറയുന്നു. പരിക്കേറ്റ് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  പൊലീസുകാരെ എ.സി.പിമാരായ ഷാഹുല്‍ ഹമീദ്, എം.കെ. ഗോപാലകൃഷ്ണന്‍, ഒല്ലൂര്‍ സി.ഐ സജീവന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.