ശബരിമല: ശബരിമലയില്‍ ഒരു സുരക്ഷയുമില്ലാതെ 420 കിലോ വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ വെടിവഴിപാട് കലക്ടര്‍ നിരോധിച്ചത്. സന്നിധാനത്ത് പ്ളാസ്റ്റിക് ടിന്നുകളിലാക്കിയാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്. 500 കിലോ വെടിമരുന്ന് സൂക്ഷിക്കാനുള്ള ദേവസ്വം കമീഷണറുടെ പേരിലുള്ള ലൈസന്‍സിന്‍െറ മറവിലാണ് ഇത്രയും വെടിമരുന്ന് സൂക്ഷിച്ചിട്ടുള്ളത്.
വെടിമരുന്ന് സൂക്ഷിക്കുന്നത് അനധികൃത ലൈസന്‍സിന്‍െ പേരിലാണെന്നും പൊലീസ് റിപ്പോര്‍ട്ടുണ്ട്. വിഷു ഉത്സവത്തോടനുബന്ധിച്ച് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസറായി നിയമിക്കപ്പെട്ട പത്തനംതിട്ട അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി ആര്‍. പ്രദീപ്കുമാറാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 500 കിലോ വെടിമരുന്ന് സൂക്ഷിക്കാനുള്ള ദേവസ്വം കമീഷണറുടെ പേരിലുള്ള ലൈസന്‍സിന്‍െറ കാലാവധി മാര്‍ച്ച് 31വരെ മാത്രമാണ് ഉണ്ടായിരുന്നത്. 2005ലെ ദേവസ്വം കമീഷണറുടെ പേരിലാണ് ലൈസന്‍സ് നല്‍കിയത്. 2005നു ശേഷം ദേവസ്വം ബോര്‍ഡ് കമീഷണര്‍മാര്‍ മാറി വന്നിട്ടും ലൈസന്‍സിയുടെ പേര് മാറ്റിയിരുന്നില്ല.
ലൈസന്‍സ് പുതുക്കാന്‍ നിലവിലുള്ള കമീഷണര്‍ അടുത്തിടെയാണ് അപേക്ഷ നല്‍കിയത്. വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലത്ത് ഫയര്‍ എസ്റ്റിംഗ്യൂഷര്‍ ഉള്‍പ്പെടെ വേണ്ടത്ര അഗ്നിശമന സുരക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുമില്ല.
പൊലീസ് പരിശോധനക്കത്തെിയപ്പോള്‍ വെടിമരുന്ന് സൂക്ഷിക്കുന്ന മുറിയുടെ ജനാല തുറന്നുകിടക്കുകയായിരുന്നു.
വെടിമരുന്ന് സൂക്ഷിക്കുന്നതിന് സമീപത്തായി മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതും പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടു. പൊലീസാണ് തീ അണച്ചത്. ലൈസന്‍സ് ഇല്ലാത്ത തൊഴിലാളികളാണ് വെടിമരുന്ന് കൈകാര്യം ചെയ്യുന്നത്.
ഷോട്ട് ഫയററുടെ സാക്ഷ്യപത്രം ഉള്ളവരാരും തന്നെ സന്നിധാനത്ത് വെടിവഴിപാട് നടത്തുന്നിടത്ത് ഇല്ളെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഷോട്ട് ഫയര്‍ ലൈസന്‍സ് ഉള്ളയാള്‍ വേണം വെടിമരുന്ന് കൈകാര്യം ചെയ്യാന്‍ എന്നാണ് നിയമം. ഇതു ലംഘിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.