ഉപ്പുതറ (ഇടുക്കി): ക്ഷേത്രമോഷണം കഴിഞ്ഞ് മദ്യലഹരിയില്‍ കിടന്നുറങ്ങിയ മോഷ്ടാക്കളില്‍ ഒരാള്‍ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തമിഴ്നാട് തേവാരം സ്വദേശി കണ്ണനെയാണ് (37) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. ഒപ്പമുണ്ടായിരുന്ന തേനി സ്വദേശി മഹേഷിനായി തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ബുധനാഴ്ച രാത്രിയാണ് ആലംപള്ളി ഭദ്രകാളി ക്ഷേത്രത്തിലും പശുപ്പാറ ക്ഷേത്രത്തിലും മോഷണം നടത്തിയത്.
ഇതിനുശേഷം മദ്യപിച്ച ഇരുവരും ആലംപള്ളി എസ്റ്റേറ്റിന് സമീപം കിടന്നുറങ്ങുകയായിരുന്നു. രാവിലെ ഇതുവഴിവന്ന തൊഴിലാളികളാണ് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പൂട്ടുപൊളിച്ച് ക്ഷേത്രത്തിനുള്ളില്‍ കടന്ന ഇവരുടെ കൈയില്‍നിന്ന് ചെറിയ രണ്ട് ദേവീ വിഗ്രഹവും 700 രൂപയും കണ്ടെടുത്തു. കണ്ണനെ പിടികൂടുന്നതിനിടയില്‍ മഹേഷ് ഓടി രക്ഷപ്പെട്ടു. പത്തുവര്‍ഷം മുമ്പ് കണ്ണന്‍ ആലംപള്ളി എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്നു. ഇവര്‍ കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അഡീഷനല്‍ എസ്.ഐ പി.സി. രവിമോന്‍െറ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പശുപ്പാറ ക്ഷേത്രത്തിലെ മോഷണം സംബന്ധിച്ച് വാഗമണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.