അർമേനിയൻ നാടകമായ ഡംപ്ലിങ്
തൃശൂർ: ഇന്ത്യൻ തിയറ്റര്‍ സങ്കല്‍പങ്ങളില്‍ നിന്ന് പശ്ചിമേഷ്യന്‍ രംഗവേദിയുടെ വിസ്മയലോകങ്ങളിലേക്ക് പടുത്തുയര്‍ത്തിയ അര്‍മേനിയന്‍ ഗോവണിയായിരുന്നു കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാടകോത്സവത്തിൽ അരങ്ങേറിയ ഡംബ്ലിങ്. അരങ്ങില്‍ ഉടലെടുക്കുന്ന നാടകത്തിന്റെ പൂരണം ആയിരക്കണക്കിന് പ്രേക്ഷകരിലൂടെ സാക്ഷാത്കരിക്കുന്നത് എങ്ങനെയന്ന അവിസ്മരണീയ മുഹൂര്‍ത്തത്തെ ഡംപ്ലിങ് നാടകത്തിന്റെ അരങ്ങു പാഠങ്ങള്‍ അന്വർഥമാക്കുകയായിരുന്നു.
പുറമേ മഹത്തായ ആദര്‍ശങ്ങള്‍ പറയുന്ന മനുഷ്യര്‍ സ്വന്തം ലാഭത്തിനായി എങ്ങനെ മൂല്യങ്ങള്‍ ത്യജിക്കുന്നു എന്നതാണ് ഡംപ്ലിങ് നാടകത്തിന്റെ ആകെത്തുക. വ്യക്തിപരമായ താല്‍പര്യങ്ങളും ദേശസ്‌നേഹവും തമ്മിലുള്ള സംഘര്‍ഷത്തെ ഹാസ്യത്തിന്റെ വെളിച്ചത്തിലാണ് നാടകം രംഗത്ത് അവതരിപ്പിച്ചത്. യുദ്ധകാല പശ്ചാത്തലത്തില്‍ ഒരുമിച്ച് യാത്രചെയ്യുന്ന ജീവിതത്തിലൂടെയാണ് നാടകം സഞ്ചരിച്ചത്.
അവരിലൂടെ സമൂഹത്തിലെ കപടതയും വഞ്ചനയും തുറന്നു കാണിക്കപ്പെടുന്നു. ഓരോ കഥാപാത്രവും സമൂഹത്തിന്റെ മുഖമായി മാറുമ്പോള്‍, മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട കോണുകള്‍ നിസ്സംഗമായി തുറന്നുകാട്ടപ്പെട്ടു. അന്തസത്ത ഉള്‍ക്കൊണ്ട സംവിധാന ശൈലിയും സൂക്ഷ്മാഭിനയവും ചേര്‍ന്നപ്പോള്‍ ഡംപ്ലിങ് ഒരു സാധാരണ നാടകമല്ലാതെ ശക്തമായ അനുഭവമായി മാറി.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന് വിപുലമായ രംഗസജ്ജീകരണമായിരുന്നു ഒരുക്കിയിരുന്നത്. നരേന്‍ ഗ്രിഗോറിയന്‍ ആണ് നാടകം സംവിധാനം ചെയ്തത്. ദി ഹമാസ്‌ഗെയ്ന്‍ സ്റ്റേറ്റ് തിയേറ്റര്‍ ആണ് നാടകം രംഗത്ത് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.