ആര് കണ്ണടച്ചാലും ദൈവം കണ്ണടക്കില്ല

ഓയൂര്‍: 2012 ജൂണ്‍ 26ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവറായ മണിയന്‍പിള്ളയെ ഡ്യൂട്ടിക്കിടെ ആട് ആന്‍റണി കൊലപ്പെടുത്തിയ സംഭവം കൊട്ടറ കൈതറയില്‍ വീട്ടില്‍ ഭാര്യ സംഗീതക്ക് സമ്മാനിച്ചത് ഒറ്റപ്പെടലും ജീവിതത്തോടുള്ള വിരക്തിയുമാണ്. എന്നാല്‍, ചൊവ്വാഴ്ച പാലക്കാട്ടുനിന്ന് ആട് ആന്‍റണിയെ പിടികൂടി എന്ന വിവരം രാവിലെ എട്ടിന് കമീഷണര്‍ ഫോണ്‍വഴി സംഗീതയെ അറിയിച്ചതിലൂടെ മണിയന്‍പിള്ളയുടെ മാതാവ് ദേവകിയമ്മയും (87)കുടുംബവും വളരെ സന്തോഷത്തിലാണ്. ആര് കണ്ണടച്ചാലും ദൈവം കണ്ണടക്കില്ളെന്നും പ്രതിയെ പിടികൂടിയ കേരള പൊലീസിനോട് അഭിമാനം തോന്നുന്നെന്നും സംഗീത പറഞ്ഞു.
മകനെ കൊന്നയാളെ ഒരിക്കലും ജയിലില്‍നിന്ന് പുറത്തുവിടരുതെന്നും ഇനിയും കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ഇയാളുടെ കാഴ്ച ശക്തി ഇല്ലാതാക്കുകയാണ് വേണ്ടതെന്നും കണ്ണീര്‍പൊഴിച്ച് ദേവകിയമ്മ പറഞ്ഞു. ഒരു പൊലീസുകാരന്‍ ഇങ്ങനെ ദാരുണമായി മരണപ്പെടുമ്പോള്‍ സാധാരണക്കാരന്‍െറ അവസ്ഥ എന്തായിരിക്കുമെന്ന് സംഗീത ചോദിച്ചു. ഡ്യൂട്ടിക്കിടെ നാട്ടുകാര്‍ക്കുവേണ്ടിയാണ് ഭര്‍ത്താവ് ജീവന്‍ കൊടുത്തതെന്നതില്‍ അഭിമാനമുണ്ട്. മൂന്ന് വര്‍ഷക്കാലം ദൈവവിശ്വാസമില്ലാതെ ജീവിച്ച എന്നെ ഇപ്പോള്‍ ദൈവം തുണച്ചിരിക്കുകയാണ്. പൊലീസ് ഡിപ്പാര്‍ട്മെന്‍റില്‍നിന്ന് എല്ലാ സഹകരണവും ഉണ്ടായിരുന്നു. താനും ഭര്‍ത്താവും ഒരിക്കല്‍പോലും പിരിഞ്ഞിരുന്നിട്ടില്ല. മക്കള്‍ പഠിക്കാന്‍ മിടുക്കരായതാണ് ജീവിതത്തില്‍ ഇനിയൊരു പ്രതീക്ഷ. പ്രതിക്ക് മാപ്പ് കൊടുക്കാന്‍ തയാറല്ളെന്നും കടുത്ത ശിക്ഷ തന്നെ അയാള്‍ക്ക് കൊടുക്കണമെന്നും സംഗീത പറഞ്ഞു. മക്കളായ സ്മൃതി കൊല്ലത്ത് കോളജില്‍ രണ്ടാംവര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിയും എട്ടാം ക്ളാസുകാരിയായ സ്വാതി കൊട്ടറ ഹൈസ്കൂളിലും പഠിക്കുന്നു. ഡ്യൂട്ടിക്കിടെ മരണപ്പെടുന്ന പൊലീസുകാരന്‍െറ മക്കള്‍ക്ക് പഠനത്തിന് കേന്ദ്രഫണ്ടില്‍ നിന്ന് ലഭിക്കുന്ന സ്കോളര്‍ഷിപ്പായ 5000 രൂപ പാരിപ്പള്ളി എസ്.ഐ ജയകൃഷ്ണന്‍ സംഗീതക്ക് കൈമാറി.
സംഭവദിവസം പാരിപ്പള്ളി എ.എസ്.ഐ ചെങ്കുളം പനവിള വീട്ടില്‍ ജോയിക്കും ഡ്യൂട്ടിക്കിടെ ആട് ആന്‍റണിയുടെ കുത്തേറ്റിരുന്നു. പാരിപ്പള്ളിക്കും കുളമടക്കും ഇടക്കുള്ള സ്ഥലത്തായിരുന്നു എ.എസ്.ഐ ജോയിയും മണിയന്‍പിള്ളയും രാത്രി വാഹനപരിശോധന നടത്തിയത്. ഒമ്നി വാഹനം വരുന്നതുകണ്ട് മണിയന്‍പിള്ളയാണ് കൈ കാണിച്ച് വണ്ടി നിര്‍ത്തിച്ചത്. വാഹനത്തിന് മതിയായ രേഖകളില്ലാത്തതിനാല്‍ ആട് ആന്‍റണിയെ ചോദ്യം ചെയ്ത് ജീപ്പില്‍ കയറ്റി. പൊലീസ് ജീപ്പ് നീങ്ങി മൂന്ന് മിനിറ്റിനിടെ പ്രതി മണിയന്‍പിള്ളയുടെ കഴുത്തില്‍ പിടിക്കുകയും തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റില്‍ കുത്തുകയുമായിരുന്നു. തടസ്സം പിടിക്കാന്‍ ശ്രമിച്ച ജോയിക്കും വയറ്റില്‍ സാരമായി പരിക്കേറ്റിരുന്നു. ഈ സമയത്താണ് ആട് ആന്‍റണി രക്ഷപ്പെട്ടത്. ജോയി വയര്‍ലെസ് മുഖാന്തരം സ്റ്റേഷനില്‍ വിവരം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസത്തെി മണിയന്‍പിള്ളയെയും ജോയിയെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.