തൃശുർ: ആനന്ദാരവങ്ങൾ ഉയരേണ്ട തൃശൂർ നഗരം ഇന്ന് നിശബ്ദമാണ്. ആകാശത്ത് വർണവിസ്മയം തീർക്കേണ്ടിയിരുന്ന വെടിക്കെട്ട് ഒരു നാടിന്റെയാകെ കണ്ണീരായി മാറിയപ്പോൾ, തകർന്നുപോയ മണ്ണിൽ ശരീര അവശിഷ്ടങ്ങൾ തേടി അലയുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് ദുരന്തഭൂമിയിൽ കർമനിരതരാകുന്ന സന്നദ്ധ സംഘടനകളുടെ സേവനം വിവരണാതീതമാണ്.
അപകടം നടന്ന നിമിഷം മുതൽ വിശ്രമമില്ലാതെ കർമരംഗത്തുള്ളത് ഐ.ആർ.ഡബ്ല്യു ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആരംഭിച്ച ഇവരുടെ തിരച്ചിൽ ബുധനാഴ്ചയും തുടർന്നു. കാണുന്നവരിൽ വിറയലുണ്ടാക്കുന്ന കാഴ്ചകൾക്കാണ് ഓരോ നിമിഷവും അവിടം സാക്ഷ്യം വഹിച്ചത്.
ചിന്നിച്ചിതറിത്തെറിച്ച ശരീരഭാഗങ്ങളും എല്ലിൻ കഷ്ണങ്ങളും ആന്തരികാവയവങ്ങളും തിരഞ്ഞുപിടിച്ച് പൊലീസിന് കൈമാറുന്ന ദൗത്യത്തിലായിരുന്നു സന്നദ്ധ പ്രവർത്തകർ.
‘ചിതറി തെറിച്ച ശരീരത്തിന്റെ ചെറിയ ചെറിയ ഭാഗങ്ങളും എല്ലിൻ കഷ്ണങ്ങളും ആന്തരികാവങ്ങളുമെക്കെ ഞങ്ങൾക്ക് കിട്ടി. ഇതൊക്കെ ഞങ്ങൾ പൊലീസിനെ ഏൽപ്പിച്ചു. അവർ അത് പാക്ക് ചെയ്ത് കൊണ്ടുപോയി’ -ഐ.ആർ.ഡബ്ല്യുവിലെ സന്നദ്ധ പ്രവർത്തകരിലൊരാൾ പറഞ്ഞു.
തിരച്ചിലിനിടയിൽ കണ്ട ഒരു കാഴ്ച സന്നദ്ധ പ്രവർത്തകരെപോലും ഞെട്ടിച്ചു. തെരുവുനായ്ക്കൾ കടിച്ചു വലിച്ചുകൊണ്ടിരുന്നത് ഒരു മനുഷ്യന്റെ വൃക്കയുടെ കഷ്ണമായിരുന്നു. ഉടനെ നായ്ക്കളെ തുരത്തി അത് പാക്ക് ചെയ്ത് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നുവെന്ന് മറ്റൊരു പ്രവർത്തകൻ പറഞ്ഞു.
പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ച് ഐ.ആർ.ഡബ്ല്യു വളന്റിയർ സംഘം ദുരന്തമുഖത്ത് സജീവമായിരുന്നു. ഇവരുടെ കൃത്യനിഷ്ഠയോടെയുള്ള ഇടപെടലുകളെ ഉദ്യോഗസ്ഥരും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.