തകരുന്ന കരിയർ സ്വപ്നങ്ങളും തൊഴിലില്ലായ്മയും
വിദ്യാഭ്യാസം നേടിയാൽ മികച്ച കരിയർ ഉറപ്പാക്കാം എന്ന പരമ്പരാഗത വിശ്വാസം തകർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ രാജ്യത്തെ ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 29.1 ശതമാനമായി വർധിച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികളിൽ പോലും പ്ലേസ്‌മെന്റുകൾ കുറയുകയും ശമ്പള നിരക്ക് താഴോട്ടു പോകുകയും ചെയ്യുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇതിന് പുറമെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ ഐ.ടി മേഖലയിലുൾപ്പെടെയുണ്ടായ തൊഴിൽ നഷ്ടം. 2024-25 കാലയളവിൽ മാത്രം ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് ജോലി നഷ്ടപ്പെട്ടത് മധ്യവർഗത്തിന്റെ സാമ്പത്തിക ഭദ്രതയെ ഉലച്ചിട്ടുണ്ട്.
മധ്യവർഗം നേരിടുന്ന പ്രതിസന്ധി
ഇന്ത്യയിലെ മധ്യവർഗത്തിന്റെ സാമ്പത്തിക അടിത്തറ തകരുന്നതായും അവരുടെ സുരക്ഷിത ജീവിതമെന്ന സ്വപ്നങ്ങൾ അസ്തമിക്കുന്നതായും സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. 1991-ലെ ഉദാരവത്കരണത്തിന് ശേഷം രാജ്യത്തിന്റെ വളർച്ചാ ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച മധ്യവർഗം ഇന്ന് സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധിയും കടബാധ്യതയുമാണ് നേരിടുന്നത്. 'ബ്രേക്ക് പോയിന്റ്: ദ ക്രൈസിസ് ഓഫ് ദ മിഡിൽ ക്ലാസ് ആൻഡ് ദ ഫ്യൂച്ചർ ഓഫ് വർക്ക്' എന്ന പുസ്തകത്തിൽ രാജ്യത്തെ വൈറ്റ് കോളർ ജോലിക്കാർ നേരിടുന്ന ഈ ദുരവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വരുമാന മുരടിപ്പും കുതിച്ചുയരുന്ന ജീവിതച്ചെലവും
വരുമാനം വർധിക്കാത്തതും എന്നാൽ ജീവിതച്ചെലവ് കുതിച്ചുയരുന്നതുമാണ് മറ്റൊരു പ്രധാന വെല്ലുവിളി. കഴിഞ്ഞ ഒമ്പത് വർഷമായി പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ശമ്പള വർധനവ് കാര്യമായുണ്ടായിട്ടില്ല. അതേസമയം, ചികിത്സാ-ഭക്ഷണ ചെലവുകൾ വർഷം തോറും 10 ശതമാനത്തിലധികം വർധിക്കുന്നു. ജീവിതനിലവാരം നിലനിർത്താനായി 30 വയസ്സിന് മുൻപേ വൻതോതിൽ കടമെടുക്കുന്ന പ്രവണത മധ്യവർഗത്തിനിടയിൽ വ്യാപകമാവുകയാണ്. ആഡംബര വസ്തുക്കൾക്കും യാത്രകൾക്കുമായി എടുക്കുന്ന ഇത്തരം വ്യക്തിഗത വായ്പകൾ പല കുടുംബങ്ങളെയും വലിയ കടക്കെണിയിലേക്കാണ് എത്തിക്കുന്നത്.
മാനസികാരോഗ്യവും വെല്ലുവിളികളും...
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മാനസികാരോഗ്യ പ്രശ്നങ്ങളും ഈ വിഭാഗത്തിൽ വർധിച്ചുവരുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ പെട്ട് ഓഹരി വിപണിയിലെ റിസ്ക് കൂടിയ ട്രേഡിങികളിൽ പണം നിക്ഷേപിച്ച് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്നതും പതിവാകുന്നു. രാഷ്ട്രീയമായി വോട്ട് ബാങ്ക് അല്ലാത്തതിനാലും സാമ്പത്തികമായി വലിയ കോർപ്പറേറ്റുകൾ അല്ലാത്തതിനാലും സർക്കാർ നയങ്ങളിൽ മധ്യവർഗം നിരന്തരം അവഗണിക്കപ്പെടുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നികുതി ഭാരം മുഴുവൻ ഈ വിഭാഗത്തിൽ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ വളർച്ചാ ചാലകമായിരുന്ന മധ്യവർഗ ഉപഭോഗം നിശ്ചലമാകുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ഭാവിയെത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.