തൃശൂർ: തൃശൂരിൽ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരന്‍ അനോജിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. കുട്ടി അച്ഛനോടും അമ്മയോടും സംസാരിച്ചതായാണ് വിവരം. അമ്മൂമയോടും ചേച്ചിയോടും വീഡിയോകോളിലൂടെയും അനോജ് സംസാരിച്ചു. മരുന്നുകളോട് പ്രതികരിച്ചിരുന്ന അനോജിന്‍റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അതേ സമയം മരിച്ച സഹോദരനെ അനോജ് അന്വേഷിച്ചതായാണ് ഡോക്ടർമാർ നൽകുന്ന വിവരം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്.
ഏപ്രിൽ 19നാണ് തൃശൂർ കോടാലിയിൽ സിൽജോ-ജോൺസി ദമ്പതികളുടെ മക്കളായ ആൽജോ, അനോജ് എന്നിവരെ ശാരീരികാസ്വസ്തകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ ഇളയ മകന്‍ ആൽജോ മരണപ്പെടുകയായിരുന്നു. കുട്ടികൾക്ക് പാമ്പ് കടിയേറ്റെന്ന ഡോക്ടറുടെ അഭിപ്രായത്തിൽ വീട്ടിൽ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്ന് ശംഖുവരയനെ കണ്ടെത്തി.
കടമ്പോട് എ.എൽ.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽജോ. ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചയോടെ അബോധാവസ്ഥയിലായെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും മാതാവ് പറഞ്ഞു. പുലർച്ചെ 5.30 ഓടെയാണ് മാതാവ് കുട്ടികളെ അവശനിലയിൽ കണ്ടത്. ഉടനെ ബൈക്കിൽ രണ്ട് കുട്ടികളുമായി സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ മരിച്ചിരുന്നു.വിശദ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി. പുലർച്ചെ രണ്ടോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണർന്നിരുന്നു. തുടർന്ന് ചൂടുവെള്ളം തിളപ്പിച്ച് കൊടുത്തു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് ആദ്യം സംശയിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.