അക്കാദമിയുടെ സ്ഥാനങ്ങളും പുരസ്കാരങ്ങളും തിരിച്ച് നല്‍കുന്നത് തലമറന്ന് എണ്ണ തേക്കല്‍ -സി. രാധാകൃഷ്ണന്‍

തൃശൂര്‍: പ്രതിഷേധത്തിന്‍െറ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ സ്ഥാനങ്ങളും പുരസ്കാരങ്ങളും തിരിച്ച് നല്‍കുന്നത് തലമറന്ന് എണ്ണ തേക്കുന്നതിന് സമാനമാണെന്ന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍. തൃശൂരില്‍ എന്‍.വി. കൃഷ്ണവാര്യര്‍ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ സ്വയംഭരണാവകാശവും ജനാധിപത്യ സ്വഭാവവും കാത്തുസൂക്ഷിക്കുന്ന ഏക സാംസ്കാരിക സ്ഥാപനമാണ് കേന്ദ്ര സാഹിത്യ അക്കാദമി. സാഹിത്യ അക്കാദമിയെ ലളിതകലാ അക്കാദമിക്കും നാടക അക്കാദമിക്കും സമാനമായി നോമിനേറ്റഡ് അക്കാദമിയാക്കി മാറ്റാന്‍ ശ്രമം നടക്കുമ്പോള്‍ കൂട്ടരാജി നല്‍കുന്നത് അക്കാദമിയെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.
നിലവില്‍ ഒരു സര്‍ക്കാറിനും അക്കാദമിയുടെ കാര്യത്തില്‍ ഇടപെടാനാവില്ല. കൂട്ടരാജിയിലൂടെ കേന്ദ്രസര്‍ക്കാറിന് പരിപൂര്‍ണ സ്വതന്ത്ര്യം ലഭിക്കുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. തുടര്‍ന്ന് അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കുകയും പിന്നീട് അടിമുടി മാറ്റംവരുത്തുന്നതിനും അവസരം നല്‍കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്‍െറ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ഒഴികെ ഒരു രാഷ്ട്രീയക്കാരനും ഇതുവരെ കേന്ദ്ര സാഹത്യ അക്കാദമിയുടെ ഒരു സ്ഥാനത്തും ഉണ്ടായിട്ടില്ല. നെഹ്റുതന്നെ എഴുത്തുകാരന്‍ എന്ന നിലക്കാണ് അക്കാദമിയില്‍
അംഗമായത്.
മുമ്പ് എന്‍.വി. കൃഷ്ണവാര്യര്‍ അലങ്കരിച്ച, നിലവില്‍ താന്‍ കൈകാര്യം ചെയ്യുന്ന സാഹിത്യ അക്കാദമി മലയാള ഉപദേശക സമിതി അംഗത്വ സ്ഥാനം തിരിച്ചു നല്‍കുന്നത് സംബന്ധിച്ച ചിന്തയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. എന്നാല്‍, ഈ സ്ഥാനം ആര്‍ക്കാണ് തിരിച്ച് കൊടുക്കേണ്ടത്. പുരസ്കാരങ്ങളും മറ്റും തിരിച്ച് കൊടുത്താല്‍ അത് തിരിച്ച് വാങ്ങാന്‍ അക്കാദമിക്ക് വകുപ്പില്ല. പണമായാലും ഫലകമായാലും ശരി അക്കാദമി ഓഫിസില്‍ ഇട്ടുപോരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.
പുരസ്കാര ജേതാവിന്‍െറ പേരോടു കൂടിയ ഫലകങ്ങള്‍ മറ്റൊരാക്കും കൊടുക്കാനാവില്ല. അതുകൊണ്ടു തന്നെ തിരിച്ച് നല്‍കുന്നവ വേസ്റ്റ് കൊട്ടയില്‍ ഇടം പിടിക്കുകയേ ഉള്ളൂ. സ്വയംഭരണാവകാശമുള്ള അക്കാദമി ഭരണഘടന മാറ്റി എഴുതാന്‍ ശ്രമം നടക്കുന്ന കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദോഷകരമായി ബാധിക്കും.
രാജ്യത്ത് വര്‍ഗീയ, വിഭാഗീയ ധ്രുവീകരണം ആപല്‍ക്കരമായ അവസ്ഥയിലേക്കാണ് പോകുന്നത്. സാമുദായിക, മത, പ്രാദേശികതയുടെ പേരില്‍ ജനത്തെ വിഭജിക്കുന്ന വോട്ടു ബാങ്ക് രാഷ്ട്രീയമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമല്ല ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. എം.ആര്‍. രാഘവന്‍ വാര്യര്‍ എന്‍.വിയുടെ മിഷണറി- സാംസ്കാരിക ചരിത്രപഠനം എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.എം. സചീന്ദ്രന്‍ സ്വാഗതവും ജമീല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.