തിരുവനന്തപുരം: മൈക്രോഫൈനാൻസ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നേരിട്ടെത്തി ഹരജി നൽകി. മൈക്രോഫൈനാൻസ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് നേരത്തേ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വി.എസ്. വിജിലൻസ് കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ദേശസാൽകൃത ബാങ്കുകളിൽ നാല് ശതമാനം പലിശക്ക് വായ്പയെടുക്കുകയും 15 മുതൽ 20 ശതമാനംവരെ പലിശക്ക് ഈ തുക മൈക്രോഫൈനാൻസ് ഇടപാടുകാർക്ക് മറിച്ചു നൽകുകയുമായിരുന്നു എന്നാണ് പരാതി.
സ്വസമുദായത്തിലെ ദശലക്ഷത്തോളം സ്ത്രീകളെ വഞ്ചിക്കുകയായിരുന്നു വെള്ളാപ്പള്ളിയെന്ന് വി.എസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 5015 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. വി.എസ് സ്വസമുദായത്തിലെ കുലംകുത്തിയാണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന പരാമർശിക്കവെ കുലംകുത്തിയാരെന്ന് കേസിൽ വിധി വരുമ്പോൾ വെള്ളാപ്പള്ളിക്ക് മനസ്സിലാകുമെന്നും വി.എസ് പറഞ്ഞു.
അതേസമയം, വി.എസ് കേസ് കൊടുക്കുന്നതിനെ ഭയപ്പെടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ കൊല്ലത്ത് പറഞ്ഞു. കാണുന്ന പച്ചയെല്ലാം കടിച്ചു നടക്കുന്നയാളാണ് വി.എസ്. ആരോപണങ്ങൾ അദ്ദേഹം തന്നെ തെളിയിക്കട്ടെയെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.