മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ, വിഷയത്തിൽ വ്യക്തത തേടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മണ്ഡല പുനർനിർണയത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താതെ സഹകരണം തേടുന്നതിൽ അർത്ഥമില്ലെന്നും, വിവരങ്ങൾ ലഭ്യമാകാതെ ചർച്ചകൾ അസാധ്യമാണെന്നും ഖാർഗെ വ്യക്തമാക്കി.
33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനായി കോൺഗ്രസിന്റെ പിന്തുണ തേടിയ പ്രധാനമന്ത്രിയുടെ കത്തിന് മറുപടിയായാണ് ഖാർഗെ നിലപാട് അറിയിച്ചത്. മണ്ഡല പുനർനിർണയം സംബന്ധിച്ച വിശദാംശങ്ങൾ നൽകാതെ സഹകരണം ചോദിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏപ്രിൽ 29ന് ശേഷം മണ്ഡല പുനർനിർണയ വിഷയത്തിൽ ചർച്ച നടത്താൻ ഒരു സർവകക്ഷി യോഗം വിളിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളെയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ബാധിക്കുന്ന വിഷയമായതിനാൽ എല്ലാവരുടെയും അഭിപ്രായം കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2023 സെപ്റ്റംബറിൽ പാർലമെന്റ് ഐകകണ്ഠേന പാസാക്കിയ 'നാരി ശക്തി വന്ദൻ അധിനിയം ' (വനിതാ സംവരണ ബിൽ) ഉടനടി നടപ്പിലാക്കണമെന്നായിരുന്നു കോൺഗ്രസ് നിലപാടെന്നും, എന്നാൽ സർക്കാർ അത് വൈകിപ്പിക്കുകയാണെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള നീക്കത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ആശങ്കയുണ്ട്. ഇതിന്റെ ഭാഗമായി ഏപ്രിൽ 15ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ചേരാൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റ് ഏപ്രിൽ 16ന് വീണ്ടും ചേരാനിരിക്കെ, വനിതാ സംവരണ ബില്ലിലെ സാങ്കേതിക നൂലാമാലകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.